തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ മുതല്‍ പലയിടത്തും മഴ കൂടുതല്‍ ശക്തിപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് തലശ്ശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു .
മലയോര മേഖലയില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അതേത്തുടർന്ന് രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇന്ന് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 22, 24,25 തീയതികളില്‍ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴവരെയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്.
കടലോരമേഖലകളില്‍ ശക്തമായ കാറ്റു വീശിയടിച്ചേക്കും. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. 2.7 മുതല്‍ 3.3 മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, ആറ് സെന്റിമീറ്റര്‍. ഇരിങ്ങാലക്കുടയില്‍ അഞ്ച് സെന്റിമീറ്ററും ചാലക്കുടി, കൊടുങ്ങല്ലൂര്‍, കൊയ്‌ലാണ്ടി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.