തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. അടുത്ത 3 മണിക്കൂറിൽ മാത്രം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിൽ കൊല്ലം ചാത്തന്നൂർ നാഷണൽ ഹൈവേയിൽ മരം കടപുഴകി സമീപത്തെ കടയ്ക്ക് മുകളിലേക്ക് ചാഞ്ഞു. വൈദ്യുതി ബന്ധം തടസപ്പെട്ടതോടെ പരവൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കുകയാണ്. അഞ്ചലിൽ കടകളുടെ ബോർഡുകൾ നിലംപൊത്തി. ഒരു ബോർഡ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ചില്ല് തകർന്നു.
കനത്ത മഴയിൽ കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ ഓടിട്ട വീടിന് സമീപത്തു നിന്ന മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. സിന്ധു, ഭർത്താവ് രമേശൻ, മക്കളായ ഗോകുൽ, ഗോപിക, സിന്ധുവിന്റെ അനിയത്തി ബിന്ദുവും മക്കളായ അനഘ, ആദിത്യൻ എന്നിവർ സംഭവ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നു. നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. വീട്ടിലുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റി.