ന്യൂഡല്‍ഹി : ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു എന്നും അദ്ദേഹം പറഞ്ഞു.
വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്രസർക്കാർ തിരിച്ചയച്ച 14 പേരുകളിൽ 12 പേരുകൾ വീണ്ടും ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
ഇതുൾപ്പടെ 68 പേരുകൾ കൊളീജിയം കേന്ദ്രത്തിന് അയച്ചു. രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷം കേന്ദ്രസര്‍ക്കാര്‍ മടക്കിയ 14 പേരുകളിൽ 12 പേരുകളാണ് വീണ്ടും കൊളീജിയം കേന്ദ്രത്തിന് അയച്ചത്. കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ മടക്കിയ കേരള, കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള കെ.കെ പോളിന്‍റെ ഉള്‍പ്പടെ രണ്ടുപേരുകൾ വീണ്ടും ശുപാര്‍ശ ചെയ്യണോ എന്നതിൽ കൊളിജീയം പിന്നീട് തീരുമാനമെടുക്കും.