കൊച്ചി : ഹൈക്കോടതിയിലെ അഭിഭാഷകൻ പത്തുവർഷമായി പ്രാക്ടീസ് ചെയ്യുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. ബിഹാറിലെ മഗ്ധ സർവകലാശാലയുടേത് എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ, ബാർ കൗൺസിലിൽ അഭിഭാഷകനായി എൻട്രോൾ ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വ്യാജരേഖ ചമച്ചതിന് മനു ജി രാജനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തത്.
ബിഹാറിലെ മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്ടീസ് കാലയളവിൽ 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. ഇതിനിടയിലാണ് തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിന്റെ സ്വത്തു തർക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിന്‍ നടത്തിയ അന്വേഷണത്തിൽ മനു ജി രാജന്റേത് വ്യാജ സർട്ടിഫിക്കറ്റുകൾ ആണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.