തിരുവനന്തപുരം : ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്കുള്ള ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ. നയരൂപീകരണത്തിനായി കോൺക്ലേവ് സംഘടിപ്പിക്കുന്നത് ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. വിവാദം ശക്തമാകുമ്പോഴും സ്വകാര്യ-വിദേശ സർവ്വകലാശാലകൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണം ചെയ്യുമെന്നാണ് രാജൻ ഗുരുക്കളുടെ നിലപാട്. വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമാകുമ്പോൾ വകുപ്പ് അറിഞ്ഞില്ലെന്ന പരാതിയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്. വകുപ്പിനെ മറികടന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശം മുന്നോട്ട് വെച്ചെന്നായിരുന്നു പരാതി. എന്നാൽ ഇപ്പോൾ വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ കൗൺസിലും കൈമലർത്തുകയാണ്. ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചർച്ചകൾക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സർവ്വകലാശാലയെന്നാണ് കൗൺസിൽ വൈസ് ചെയർമാന്റെ വിശദീകരണം.
സ്വകാര്യ – വിദേശ സർവ്വകലാശാലകൾക്കായുള്ള നയരൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജൻ ഗുരുക്കൾ സമ്മതിച്ചു. നയപരമായ പല കാര്യങ്ങളിലും വകുപ്പിനെ മറികടന്ന് കൗൺസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്ത് തീരുമാനങ്ങളിലേക്ക് പോകുന്നുവെന്ന പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നേരത്തെയുണ്ട്. ആര് മുൻ കയ്യെടുത്തു എന്നതിലെ തർക്കത്തിനപ്പുറം വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് രാജൻ ഗുരുക്കളുടെ വിശദീകരണം. സാമൂഹ്യ നിയന്ത്രണം വിദേശ – സ്വകാര്യ സർവ്വകലാശാലകൾക്കു ഉണ്ടാകുമെന്ന് സിപിഎം നേതാക്കളെ പോലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും പറയുന്നു.