ചെന്നൈ: ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതില്‍ പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍. കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി മദ്രാസ് ബാർ അസോസിയേഷൻ. തീരുമാനം പുനപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.
ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമാവുന്ന ബില്ലുകളാണ് അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമാക്കിയിരുന്നു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.