പത്തനംതിട്ട: കോന്നിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ ജിപിഎസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. സ്പീഡ് ഗവേണർണർ വയറുകൾ വിച്ഛേദിച്ച നിലയിലാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.ശനിയാഴ്ചയാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഡ്രൈവർ അജയകുമാർ, കാർഡ്രൈവർ ജറോം ചൗധരി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിരുന്നു. നിയന്ത്രണം വിട്ട ബസ് കിഴവള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ കുരിശടിയോട് ചേർന്നുള്ള കോൺക്രീറ്റ് കമാനം ഇടിച്ച് തകർത്തു. കമാനത്തിന്റെ ഭാരമേറിയ കോൺക്രീറ്റ് ബീമുകൾ ബസ്സിന് മുകളിൽ വീണ് ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.