ബെംഗളൂരു : മണ്ഡ്യയിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതിരുന്ന യുവതി റോഡരികിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് സംഭവം. മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോവിഡ് പരിശോധന കൗണ്ടർ ഈ സമയം അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറയുന്നു. ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ഇതിനിടെ ലേബർ വാർഡിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
എന്നാൽ സോനുവിനെ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സരിത പറഞ്ഞു. അന്ന് ആശുപത്രിയിൽ കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല. വേദന കൂടിയതോടെയാണ് പിറ്റേദിവസം ആശുപത്രിയിലെത്തിയതെന്ന് സരിത പറഞ്ഞു.