തിരുവനന്തപുരം :വിലാസംപോലുമില്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഡിജി ഡോർ പിൻ നടപ്പാകുമ്പോൾ കേരളത്തിലെ ഓരോ വീടിന്റെയും കെട്ടിടത്തിന്റെയും നമ്പർ ഡിജിറ്റലാകും.കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരംനമ്പറാണ് ഡിജി ഡോർ പിൻ. ഒൻപതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കുമെന്നതാണ് പ്രത്യേകത. ഈ സംവിധാനത്തിൽ ഓരോ വീടും കെട്ടിടവും ‘ഡോർ’ എന്ന് അറിയപ്പെടും. ഫ്ലാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോർ ഉടമായിക്കണ്ട് സ്ഥിരം പിൻനമ്പർ നൽകും. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സംവിധാനം കെ-സ്മാർട്ടിലൂടെയാണ് നടപ്പാക്കുന്നത്. ഒൻപതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോർ പിൻ നമ്പർ ഫോൺനമ്പർപോലെ ഓർത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയാകുന്നതോടെ ഡിജി ഡോർ പിൻ നൽകാനാകുമോയെന്നു പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വീടിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ലൊക്കേഷൻ, ഉടമയാര്, വിലാസം, കെട്ടിടത്തിന്റെ തരം. നികുതിയുടേതടക്കമുള്ള കൂടുതൽ വിവരങ്ങൾ ഉടമയ്ക്കുമാത്രം. ഭൂവിവരം ഉണ്ടാകില്ല. പിൻനമ്പറും ക്യു.ആർ. കോഡും ചേർത്ത് ഓരോ കെട്ടിടത്തിലും ഗോൾഡൻ നിറത്തിലുള്ള നമ്പർപ്ലേറ്റ് പതിപ്പിക്കും. ക്യു.ആർ. കോഡ് സ്കാൻ ചെയ്താലും നമ്പർ തിരഞ്ഞാലും ഉടൻ ലോക്കേഷൻ വരും. തദ്ദേശസ്ഥാപനവും ജില്ലയും, തുടർന്ന് കെട്ടിടവിവരങ്ങളും അറിയാം. കെട്ടിടത്തിലെത്താൻ റൂട്ട് മാപ്പും കിട്ടും. രണ്ടുമീറ്റർ അകലെനിന്ന് എല്ലാ കെട്ടിടങ്ങളും ജിയോടാഗ് ചെയ്ത് വിവരം ആധികാരിമാക്കും. കെട്ടിടങ്ങളുടെയോ വ്യക്തികളുടെയോ വലുപ്പച്ചെറുപ്പമോ പ്രാധാന്യമോ പരിഗണിക്കാതെ നമ്പർപ്ലേറ്റ് ഒരേമാതൃകയിൽ.
നേട്ടങ്ങൾ
പുനർനിർണയത്തിലൂടെ വാർഡോ തദ്ദേശസ്ഥാപനമോ മാറിയാലും ഡിജി ഡോർ പിൻ മാറില്ല. നമ്പറുണ്ടെങ്കിൽ വഴിതെറ്റാതെ കെട്ടിടത്തിലെത്താം. ദുരന്തങ്ങൾ, അപകടങ്ങൾ തുടങ്ങിയവയുണ്ടായാൽ വിലാസമില്ലാതെത്തന്നെ പോലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊക്കെ സ്ഥലത്തെത്താം. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും എളുപ്പമാകും. വീട്ടുടമ നമ്പർ അറിയിച്ചാൽ മൊബൈൽഫോണുണ്ടെങ്കിൽ, വഴിചോദിച്ച് വലയേണ്ടിവരില്ല. വ്യക്തിവിവരങ്ങൾക്ക് സുരക്ഷാഭീഷണിയുമില്ല.