ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും വൻ തോതിൽ പണം കണ്ടെടുത്തു. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട്ടിൽ തീ പിടുത്തം ഉണ്ടായതിനെ തുടർന്നാണ് പണം കണ്ടെടുത്തത്. ജസ്റ്റിസ് യശ്വന്ത് വർമയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. ജഡ്ജിയെ ഉടൻ സ്ഥലം മാറ്റണമെന്ന് കൊളീജിയം ഏകകണ്ഠമായി തീരുമാനിച്ചു. ജഡ്ജിയോട് ഉടൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടേക്കും. തീ അണക്കാൻ എത്തിയ ഫയർ ഫോഴ്സ് പോലീസ് ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം യോഗം വിളിക്കുകയായിരുന്നു.
വിഷയം വളരെ ഗൗരവത്തോടെ കാണണം എന്ന് കോളേജിയം. രാജീവക്കാൻ വിസമ്മതിച്ചാൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം ആരംഭിക്കും. സുപ്രീം കോടതി ജഡ്ജിയും രണ്ട് വ്യത്യസ്ത ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഇത്തരം അന്വേഷണങ്ങൾ നടത്തുന്നത്. അന്വേഷണത്തിൽ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, തുടർനടപടികൾക്കായി റിപ്പോർട്ട് പാർലമെന്റിലേക്ക് അയയ്ക്കും. ജഡ്ജിയെ നീക്കം ചെയ്യാനുള്ള നിർദേശം ചർച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്യും. ജസ്റ്റിസ് യശ്വന്ത് വർമ്മ 2014 ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു. 2021 ൽ അദേഹത്തെ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. നിലവിൽ ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദേഹം.