പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പോലീസ്. ഇയാളുടെ ഫോൺ ട്രാക്കിങ് ആരംഭിച്ചു. സുകാന്തിന്റെ ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ട പോലീസ് ഐബിയെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. കൂടാതെ മേഘയുടെ കുടുംബവും സാമ്പത്തികാരോപണം ഇയാൾക്കെതിരെ ഉയർത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ മേഘയുടെയും സുകാന്തിന്റെയും ബാങ്ക് വിവരങ്ങൾ പോലീസ് ശേഖരിക്കും.
സുകാന്തിനെതിരെ പോലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിവരം. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ജോലി നോക്കിയിരുന്നത്. സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യങ്ങളുള്‍പ്പടെ പോലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് മൊഴി നല്‍കിയത്.