കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡിലുള്ള പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ഇതിനാല്‍ ജാമ്യം വേണമെന്നുമാണ് ലീഗ് നേതാവിന്റെ വാദം. ഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നും ഹജിയില്‍ പറയുന്നു.
എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേസമയം പ്രതിക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.