തിരുവനന്തപുരം: ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആയുധമാക്കാൻ ഒരുങ്ങുന്നത് അദാനി വിഷയമാണ്. കേന്ദ്രസർക്കാരിന്റെ പല പദ്ധതികളിലും അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റ് സാന്നിധ്യങ്ങൾ വ്യക്തമാണ്. കേന്ദ്രത്തിന് അദാനി എങ്കില്‍ കേരളത്തിന് ഊരാളുങ്കൽ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സംസ്ഥാന സർക്കാരിന്റെ ഒട്ടുമിക്ക പദ്ധതികളിലും ഊരാളുങ്കലിന്റെ സാന്നിധ്യം പ്രകടമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇടതുപക്ഷ സർക്കാരിന്റെ വലം കൈയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. നിലവിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ബാഹ്യ ഏജൻസിയായ ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ കരാറുകൾ കൈമാറി എന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങൾ, പേര്, ജോലി, വയസ്സ്, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള 137 വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഈ ഡാറ്റകള്‍ക്ക് കോടികള്‍ വിലയുണ്ട്. ഇവ പറയുന്ന വില നല്‍കി വാങ്ങുവാന്‍ ബഹുരാഷ്ട്ര കമ്പിനികള്‍ തയ്യാറാണ്.
ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം വഴി മാപ്പിങ്ങ് നടത്താൻ സർക്കാർ തീരുമാനിച്ചത് 2016ൽ. പദ്ധതി ഊരാളുങ്കലിനെ ഏൽപിക്കാൻ 2017 ലാണ് തീരുമാനിച്ചത്. തദ്ദേശസ്വയം ഭരണ വകുപ്പ് 2018ൽ ഇറക്കിയ ഉത്തരവിൽ മാപ്പിങ്ങിനോടൊപ്പം സോഷിയോളജി ഡാറ്റ കൂടി ഉൾപ്പെടുത്തുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഊരാളുങ്കലിനോടൊപ്പം കൂട്ടുനിന്നു എന്ന് അക്ഷരാർത്ഥത്തിൽ പറയാം. സാധാരണമായുള്ള ജ്യോഗ്രാഫിക് മാപ്പിങ്ങിൽ ‘സോഷ്യോളജിക്കൽ ഡാറ്റ’ കൂടി വന്നതോടെ അടിമുടി സംശയങ്ങളും ആരോപണങ്ങളും ഉയർന്നുകഴിഞ്ഞു.
മുൻകാലങ്ങളിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ വെച്ച് കരാറടിസ്ഥാനത്തിൽ ആയിരുന്നു തദ്ദേശസ്ഥാപനങ്ങൾ ഇത്തരം വിവരങ്ങൾ ശേഖരിച്ചിരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വളരെ ഫലപ്രദമായി നടപ്പിലാക്കുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. എന്നാൽ പതിവിലും വിരുദ്ധമായി ഇത്തവണ സർക്കാർ നേരിട്ട് ഊരാളുങ്കൽ സൊസൈറ്റിക്ക് ഈ പ്രവർത്തി കൈമാറിയതാണ് സംശയത്തിന് ഇടനല്കിയിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. മാത്രമല്ല ശേഖരിച്ച വിവരങ്ങൾ നേരിട്ട് തദ്ദേശ വകുപ്പിന്റെ സോഫ്റ്റ്റ വെയറിലേക്ക് മാറ്റുമെന്നാണ് ഊരാളുങ്കൽ ആദ്യം അറിയിച്ചിരുന്നതെങ്കിൽ, കരാറുകാർ നിർദ്ദേശിച്ച മറ്റൊരു വെബ് സൈറ്റിലൂടെയാണ് വിവരങ്ങൾ ലഭിക്കുന്നത് എന്ന പരാതിയും ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.
സർക്കാരിന് ജനങ്ങളോടുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് വ്യക്തിഗത വിവരശേഖരം എന്ന പേരിൽ ഊരാളുങ്കലിനെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാൻ സർക്കാർ നേരിട്ട് അനുമതി നൽകിയത്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന സാധ്യതകൾ തള്ളിക്കളയാൻ ആവില്ല. 2016ൽ സർക്കാർ പദ്ധതി തീരുമാനിച്ചുറപ്പിക്കുന്നു. തൊട്ടടുത്ത വർഷം തന്നെ ഊരാളുങ്കലിന് പദ്ധതി കൈമാറുന്നു. 2018, അതിന് അടുത്തവർഷം തിരുത്തലുകളിലേക്ക് എത്തുന്നു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ ഇതിന് പിന്നിലുള്ള ഉദ്ദേശം സർക്കാർ കൃത്യമായി വ്യക്തമാക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ ഇന്നലെ വന്ന ഒരു കരാറുകാരന്റെ പെട്ടിയിൽ സൂക്ഷിക്കപ്പെടേണ്ടതല്ല. ജനങ്ങൾക്ക് സർക്കാറിനോടുള്ള വിശ്വാസമാണ് ഇവിടെ നശിച്ചിരിക്കുന്നത്. കൈതോലപ്പായ പോലെ ഊരാളുങ്കൽ പെട്ടിയിൽ കേരളത്തെ മറിച്ച് വിൽക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.