മഞ്ഞിനിക്കര: വിശാലതയും സഹിഷ്ണുതയും ഉണ്ടായാൽ സഭാ തർക്കം തീരുമെന്നും
സഭകൾ തമ്മിൽ സമാധാനത്തോടെ പോകാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും മഞ്ഞിനിക്കരയിൽ സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.
ഭാരതത്തിൻ്റെ സംസ്കാരം ഇതിന് ഉദാഹരണമാണ്. നാനാ ജാതി മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ ഇവിടെ ഉണ്ട്. രണ്ട് സഭയും ഒരേ കുടുംബവും ഒരേ ആരാധനയും ആചാരവുമാണ്. പൗരോഹിത്യത്തിൻ്റെ ഉറവിടം സുറിയാനി സഭയിൽ നിന്നുമാണ്. എന്നിട്ട് പരസ്പരം കലഹിച്ച് പോകുന്നത് അഭിലഷണീയമല്ലായെന്ന് ഓർമ്മിപ്പിക്കട്ടെ. ഇരു വിഭാഗങ്ങൾക്കും നഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു. വിശ്വാസികളുടെ പണം നഷ്ടം, ജീവഹാനി ഇതൊക്കെ ആവശ്യമുള്ളതല്ല. ഇനിയും ആവശ്യമില്ല. ഇവിടെ സമാധാന പരമായ സാഹചര്യം ഉണ്ടാക്കാൻ ഇരുസഭയിലേയും നേതൃത്വത്തിലുള്ള എല്ലാവരും ശ്രമിക്കണം. കഴിഞ്ഞ കാലങ്ങളിൽ വിശ്വാസികളും മെത്രാപോലിത്തമാരും ഉൾപ്പെടെ പോലീസ് മർദ്ദനം, ജയിൽ വാസമൊക്കെ അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പള്ളികൾ നഷ്ടപ്പെട്ട വിശ്വാസികൾ വെച്ച പുതിയ പള്ളികൾ സന്ദർശിക്കാനാണ് ഇത്തവണത്തെ സന്ദർശനത്തിൽ താൽപര്യം കാണിച്ചതെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവ പറഞ്ഞു.
സഭയിൽ സമാധാനം ഉണ്ടാക്കാനാണ് പരിശുദ്ധ ഏലിയാസ് ത്രി ദ്വിയൻ ബാവാ ഇന്ത്യയിൽ വന്നത്. എന്നാൽ ഇവിടെ അദ്ദേഹം കബറടക്കപ്പെട്ടതും ദൈവനിയോഗമാണ് എന്നത് കാലം വ്യക്തമാക്കുന്നു. രോഗം പോലും മറന്നാണ് ഇവിടെ വന്നതും ഇവിടെ താമസിച്ചതും. യേശു ക്രിസ്തുവിൻ്റെ ക്രൂശിലെ സ്നേഹത്തിൻ്റെ മറ്റൊരു പ്രതീകമാണ് മോർ ഏലിയാസ് ത്രിദ്വിയൻ ബാവയെന്നും വ്യക്തമാക്കി. നിരന്തരം സഭാ വിഷയത്തിൽ ഉൾപ്പെട്ട് പീഢനങ്ങൾ സഹിച്ച നിലവിലെ സഭയുടെ വൈദീക ട്രസ്റ്റി ഫാ റോയി ജോർജ്ജ് കട്ടച്ചിറയെ മാലയും കുരിശും നൽകി പാത്രിയർക്കീസ് ബാവ ആദരിച്ചു. തീർത്ഥാടക സംഗമത്തിൽ ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്താ സ്വാഗതം പറഞ്ഞു.
മലങ്കര മെത്രാപ്പോലിത്ത മോർ ജോസഫ് ഗ്രീഗോറിയോസ്, മോർ തീമോത്തിയോസ് തോമസ്, മോർ മിലിത്തിയോസ് യൂഹാനോൻ , മോർ ദീയസ്കോറസ് കുറിയാക്കോസ് ആൻ്റൊ ആൻ്റെണി എം പി , ഓമല്ലൂർ ശങ്കരൻ, ജോൺസൻ വിളവിനാൽ, ഫാ ജേക്കബ് തോമസ് മാടപ്പാട്ട്, ഫാ. എബി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ഇറാക്ക്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും ഇത്തവണ പെരുന്നാളിന് എത്തിയിരുന്നു. നാളെ (ശനിയാഴ്ച) വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് 5.45 ന് മോർ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോർ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂർ ഭദ്രാസനം) മോർ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് 8.30 ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. പരിശുദ്ധനായ മോർ ഏലിയാസ് ത്രിതീയൻ ബാവായുടെ കബറിങ്കലും മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലിത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും നടത്തും. തുടർന്ന് 10.30 ന് സമാപന റാസയും നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കും .