തൃശ്ശൂര്‍ : തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തി മൂന്ന് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള കുട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യലഭ്യത കുറയുമെന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് നടപടി. മീൻ ലേലം ചെയ്ത തുകയും ഫൈനുമടക്കം ബോട്ടുടമകള്‍ക്ക് പോയത് 11 ലക്ഷം രൂപയാണ്. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണംസംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയില്‍ ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിവന്ന മുനമ്പം പള്ളിപ്പുറം സ്വദേശി ചീനിപ്പറമ്പില്‍ വീട്ടില്‍ സണ്ണി പിന്‍ഹീറോയുടെ ഉടമസ്ഥതയിലുള്ള താനിയ, മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ റൈജുവിന്റെ വചനം, കൊച്ചി വെണ്ണല സ്വദേശി തറമ്മേല്‍ വീട്ടില്‍ നിഷാദ് ജോര്‍ജിന്റെ അല്‍ജോഹര്‍ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തുത്.
പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍.ഇ.ഡി. ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. നിയമനടപടികള്‍ പുര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലംചെയ്ത് ലഭിച്ച മൂന്നര ലക്ഷം രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം ബോട്ടിന് പിഴയായി 2,00000 രൂപയും അനധികൃത മത്സ്യബന്ധനത്തിനും പെര്‍മിറ്റ് ഇല്ലാത്തതിനുമായി അല്‍ ജോഹര്‍ ബോട്ടിന് 2,50,000 രൂപയും താനിയ ബോട്ടിന് 2,50,000 രൂപയും പിഴ ചുമത്തി. ആകെ പത്തര ലക്ഷം രൂപ ട്രഷറിയില്‍ ഒടുക്കി.