കോന്നി : കലഞ്ഞൂർ മണക്കാട്ട്പുഴയിൽ വീട് നിർമ്മിക്കുന്നതിന്റെ പേരിൽ അനധികൃതമായി കുന്ന് ഇടിച്ചു നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പ്രധാന റോഡിൽ നിന്നും 200 മീറ്റർ അകലെയായി ആണ് വ്യാപകമായി മണ്ണ് കടത്തുന്നത്. വീട് വെക്കുന്നതിനായി കുറഞ്ഞ അളവിൽ മണ്ണ് മാറ്റുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകൾക്ക് അനുമതി നൽകാം എന്ന നിയമത്തിന്റെ മറവിൽ ആണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി മണ്ണ് കടത്തുന്നത്. ദിവസങ്ങളായി തുടരുന്ന മണ്ണെടുപ്പിൽ ദിവസവും 500 ലോഡിൽ അധികം പച്ചമണ്ണാണ് ഇവിടെ നിന്നും കടത്തി കൊണ്ടുപോകുന്നത്. കുറച്ചു ലോഡുകൾ കൊണ്ടുപോകാൻ പഞ്ചായത്ത് അനുമതി നൽകിയ ശേഷം ഈ പാസിന്റെ മറവിൽ കൂടുതൽ ലോഡ് പച്ചമണ്ണ് ഇവിടെ നിന്നും കടത്തി കൊണ്ടുപോകുന്നതാണ് ഇവരുടെ രീതി. രണ്ട് വലിയ മണ്ണ് മാന്തി മന്ത്രങ്ങളും പത്തിലധികം വലിയ ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് എടുക്കുന്നത്.
ചെറിയ വഴികളിൽ കൂടി വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് നശിക്കുകയും ചെയ്യുന്നുണ്ട്. മണ്ണ് ഇടിയാൻ ഏറെ സാധ്യതയുള്ള ഭാഗത്താണ് ഇത്തരത്തിൽ വലിയ വാഹനത്തിൽ വ്യാപകമായി മണ്ണ് എടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇവിടെ നിന്ന് എടുക്കുന്ന പച്ചമണ്ണ് മറ്റ് ജില്ലകളിലേക്ക് കടത്തി പണം വാങ്ങുന്നതായും ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇത്തരത്തിൽ പച്ചമണ്ണ് കടത്തുന്നുണ്ട്. മുൻപ് മൈനിങ് ആൻഡ് ജെയോളജി വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തിൽ മണ്ണ് കടത്തുവാൻ അനുമതി ഉണ്ടായിരുന്നുള്ളു. എന്നാൽ വീട് വെക്കുവാൻ ചെറിയ തോതിൽ മണ്ണ് എടുക്കുവാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകുവാൻ ഉള്ള അധികാരം ദുരുപയോഗപ്പെടുത്തിയാണ് പല സ്വകാര്യ വ്യക്തികളും വ്യാപകമായ തോതിൽ പച്ചമണ്ണ് കടത്തുന്നത്. ഇത്തരം വിഷയങ്ങളിൽ പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടൽ ആവശ്യമാണ്.