മല്ലപ്പള്ളി: തിരുവല്ല – മല്ലപ്പള്ളി റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇതിനെ തുടർന്ന് അപകടങ്ങളും നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം പമ്പിന് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായെങ്കിലും ആർക്കും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണമാകുന്നത്. അലക്ഷ്യമായ വാഹന പാർക്കിങ് കാൽനടയാത്രക്കാർക്കും ദുരിതമാകുകയാണ്. ഒട്ടേറെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കുമാണ്. ഈ റോഡിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.
ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി വാഹന പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പലപ്പോഴും ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്കു ചെയ്യുന്നവരുമുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനം മാറ്റണം. അതുവരെ മറ്റ് വാഹനങ്ങൾ കാത്തു കിടക്കേണ്ട ഗതികേടിലാണ്. വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ചന്ത ദിവസങ്ങൾ പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാതെ കൈയ്യേറിയുള്ള വഴിയോര കച്ചവടവും പാർക്കിങും കാരണം നട്ടം തിരിക്കുകയാണ്. ടൗണിലെയും സമീപ സ്ഥരങ്ങളിലെയും അനധികൃത പാർക്കിങ് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.