എടത്വ: ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആറ് വീടുകൾ തകർന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകൾക്ക് മരണം വീണ് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളിൽ മരം വീണ് വള്ളം തകർന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി. പലരുടേയും ഏത്തവാഴ കൃഷി നിലംപൊത്തി. വീയപുരം 13-ാം വാർഡിൽ താമല്ലൂർ കൈമ്മൂട്ടിവീട്ടിൽ ആനന്ദവല്ലിയുടെ വീടീന് മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര പൂർണ്ണമായി നശിച്ചു. ആനന്ദവല്ലിയുടെ മകൾ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കെയാണ് മരംവീണത്. ആർക്കും അപകടമില്ല.
വൈഷണവത്തിൽ പ്രസന്നകുമാർ, ഏഴാം വാർഡിൽ മലാൽ വീട്ടിൽ സണ്ണി, 12-ാം വാർഡിൽ വൃന്ദാവനത്തിൽ ബാലസുന്ദരം, ആറാം വാർഡിൽ കന്നിമേൽ തറയിൽ ചന്ദ്രൻ, തകഴി പഞ്ചായത്ത് ആറാം വാർഡിൽ വിരുപ്പാല തെക്കേനാലുപറയിൽ സുധിഷ് കുമാർ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. വരാന്തയിൽ നിന്നിരുന്ന വീട്ടുകാർ മരം വീഴുന്നതു കണ്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ഇലക്ട്രിക്- ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും, വീട്ടുപകരണങ്ങൾക്കും കേട് സംഭവിച്ചിട്ടുണ്ട്. വീയപുരത്ത് കരിപ്പോലിക്കാട്ടിൽ ആനന്ദന്റെ ചെറുവള്ളത്തിന് മുകളിൽ വാഗമരം വീണ് വള്ളം പൊട്ടി തകർന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്.