നെടുങ്കണ്ടം: ഇടുക്കി കൂട്ടാറിൽ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിൽ സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു. പുറമ്പോക്ക് കൈയേറി നിർമിച്ചെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ കെട്ടിടത്തിലാണ് പാർട്ടി ഓഫീസ് തുറന്നത്. പക്ഷെ വാടകയ്ക്ക് എടുത്ത മുറിയിലാണ് തങ്ങൾ ഓഫീസ് തുടങ്ങിയതെന്നും കൈയ്യേറ്റഭൂമിയാണെന്ന് അറിയില്ലെന്നും പാർട്ടി നിർമാണം നടത്തിയിട്ടില്ലെന്നുമാണ് സി.പി.ഐ. കൂട്ടാർ ലോക്കൽ സെക്രട്ടറി കെ.ജി. ഓമനക്കുട്ടനും സി.പി.ഐ. ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി എം.പി. കരുണാകരനും പറയുന്നത്. പത്തുവർഷം മുമ്പാണ് ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിലെ കൂട്ടാറിൽ സർവ്വേ നമ്പർ 67/1-ൽപ്പെട്ട ഭൂമിയിൽ ഈ കെട്ടിടം നിർമിച്ചത്. എസ്.എൻ.ഡി.പി. കൂട്ടാർ ശാഖായോഗമാണ് കെട്ടിടം പണിതത്.
കെട്ടിടത്തിന്റെ പിൻഭാഗം തോട് പുറമ്പോക്കും മുൻഭാഗം റോഡ് പുറമ്പോക്കുമാണ്. കൈയേറ്റമെന്ന് കണ്ടെത്തി അന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതിനെത്തുടർന്ന് യോഗം ഭാരവാഹികൾ നിർമാണ പ്രവൃത്തികളിൽനിന്നു പിന്മാറിയിരുന്നു. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് ജൂൺ 12-ന് സി.പി.ഐ. കൂട്ടാർ ലോക്കൽ കമ്മിറ്റി കെട്ടിടത്തിൽ ഓഫീസ് പണി ആരംഭിച്ചത്. കെട്ടിടത്തിൽ ഇഷ്ടിക കെട്ടി മുറിതിരിച്ചു. ഇതിനെത്തുടർന്ന് 14-ന് കരുണാപുരം വില്ലേജ് ഓഫീസർ വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകി. ഇത് അവഗണിച്ച് നിർമാണം പൂർത്തിയാക്കി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ ഉടുമ്പൻചോല എൽ.ആർ. തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.