കോന്നി : വരുന്ന ആറുമാസത്തിനുള്ളിൽ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവർത്തിക്കുന്ന സി എഫ് ആർ ഡി കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് സി എഫ് ആർ ഡി സി എം ഡി പി ബി നൂഹ് പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ നിർദേശപ്രകാരം കോന്നി സി എഫ് ആർ ഡി കോളേജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലേക്ക് വേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ ആണ് വിദ്യാർത്ഥികൾ മുന്നോട്ട് വെച്ചിരിക്കുന്നത്. കോളേജിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ, കംപ്യൂട്ടറുകൾ, കുടിവെള്ളം, പ്രൊജക്റ്റർ തുടങ്ങി ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കും. ഒരു കോടി ഇരുപത് ലക്ഷം രൂപ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപെടുത്തുന്നത്തിനായി ധനകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ നടപടികൾ പൂർത്തിയായി വരുന്നു. പഴയ കോളേജ് കെട്ടിടം കാട് കയറി കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ ഇവിടെ നടക്കേണ്ട ക്ലാസ്സുകൾ എം ബി എ ക്ക് വേണ്ടി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചോർച്ചയുണ്ട്. ഇതും പരിഹരിക്കണം. ഈ കെട്ടിടം അറ്റകുറ്റപണികൾ നടത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. ഇതും ഉടൻ നടപ്പാക്കും. കൂടാതെ ലാബിന്റെ പ്രവർത്തനം മെച്ചപെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു. 30 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഈ വർഷം തീർപ്പാക്കാൻ കഴിയാത്ത ചില പ്രശ്നങ്ങളും ഉണ്ട്. കോളേജിന് ചുറ്റും വേലി സ്ഥാപിക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾ ആണ് അത്. അധികം കാലതാമസം കൂടാതെ ഇതും നടപ്പാക്കും. കൂടാതെ പരിസരത്തെ കാടുകൾ തെളിക്കുന്നതിനും ടോയ്‌ലെറ്റ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും എന്നും പി ബി നൂഹ് ഐ എ എസ് അറിയിച്ചു. സി എഫ് ആർ ഡി പ്രിൻസിപ്പൽ ഡോ ഹരീഷ്, സി എഫ് ആർ ഡി ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.