ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനുള്ളിൽ 4,03,738 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 4,092 പേർ ഈ സമയത്തിനുള്ളിൽ രോഗബാധ മൂലം മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2,42,362 ആയി. ഇതുവരെ 2,22,96,414 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുകയാണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലെത്തിയിരിക്കുന്നത്. 3 ദിവസമായി മരണസംഖ്യ നാലായിരത്തിന് മുകളിലാണ്. അതേസമയം രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 180 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം പറയുന്നു. മൂന്നാഴ്ചക്കിടെ 54 ജില്ലകളിൽ പുതുതായി ആരും രോഗബാധിതരായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിലാണ്. രാജ്യത്തു ഏറ്റവും കൂടുതൽ രോഗികളുളള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളമാണ്.
രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയാണ്. 14 സംസ്ഥാനങ്ങളിലാണ് നിലവിൽ ലോക്ക് ഡൗൺ. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതൽ സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകള്‍ വിലക്കി. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ തമിഴ്നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കും. കർണ്ണാടകത്തിൽ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ പത്ത് വരെ തുറക്കും.കേരള തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നാളെ മുതൽ ഈ മാസം 18 വരെ കർഫ്യൂ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഹിമാചൽ പ്രദേശിൽ തീവ്ര വ്യാപനം ഉള്ള ഇടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾക്കു 3 മണിക്കൂർ നേരം മാത്രമാണ് പ്രവർത്തനാനുമതി.