ന്യൂഡല്‍ഹി : ഓക്സ്ഫഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം യൂറോപ്പിലേക്ക് വാക്സീൻ അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീൻ വിതരണത്തെ ബാധിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല പറഞ്ഞു. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷം. ഇതു മാർച്ച് അവസാനത്തോടെ 30% വർധിപ്പിക്കും.
ഒരാഴ്ച മുതൽ പരമാവധി 10 ദിവസങ്ങൾക്കുള്ളിൽ വാക്സീൻ ഡോസുകൾ സൗദിക്കു കയറ്റി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളർ നിരക്കിലാണ് 1.5 മില്യൺ വാക്സീനുകൾ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീൻ ഡോസുകൾ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ വാക്സീൻ വാങ്ങിയത്.