ന്യൂഡല്‍ഹി: പാകിസ്താനെതിരായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വൻതുക നീക്കിവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിനായി റെക്കോര്‍ഡ് തുകയാണ് വകയിരുത്തിയിരുന്നത്. 6.81 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.53% വര്‍ദ്ധനവായിരുന്നു ഇത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക ബജറ്റിന്റെ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചത്. ഇന്ത്യന്‍ പ്രതിരോധശേഷിയുടെ മികവ് പ്രകടമാക്കിക്കൊണ്ടുള്ളതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും പ്രതിരോധവും സമീപകാലത്തെ ചെലവേറിയ യുദ്ധങ്ങളായിട്ടാണ് അന്തരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യയുടെ സ്വന്തം നൂതന ആയുധങ്ങളുടെ കഴിവുകളെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.