ന്യൂഡൽഹി: വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ ധാരണ. അതിർത്തി പ്രദേശങ്ങളിൽ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഘായും പാകിസ്താൻ ഡിജിഎംഒ മേജർ കാഷിഫ് അബ്ദുള്ളയും തമ്മിലാണ് ഇന്നലെ വൈകിട്ട് ചർച്ച നടന്നത്. ഈ ചർച്ചയിലാണ് വെടിനിർത്തൽ തുടരാൻ തീരുമാനമായത്. കൂടാതെ ഇരുരാജ്യത്തിന്റെയും അതിർത്തി മേഖലയിൽ നിന്നും സൈനിക വിന്യാസം കുറക്കാനും തീരുമാമെടുത്തുവെന്നാണ് ആർമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്തിന് പിന്നാലെ ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോണുകൾ എത്തിയത് ആശങ്കയായി.
വാർത്താ ഏജൻസികളാണ് ദൃശ്യമുൾപ്പെടെ വിവരം പങ്കുവെച്ചത്. പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായും പറയുന്നു. അമൃത്‌സർ, ഹോഷിയാർപൂർ, ജമ്മു കശ്മീരിലെ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. വെടിനിർത്തലിന് പിന്നാലെ അതിർത്തികളിൽ സാധാരണജീവിതത്തിലേക്ക് തിരികെയെത്തിയിട്ടുണ്ട്. വീടുകളിലേക്ക് ആളുകൾ മടങ്ങിയെത്താൻ തുടങ്ങി. ‘ഓപ്പറേഷൻ സിന്ദൂറിൻറെ’ വിജയം ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപിയുടെ ‘തിരംഗ യാത്ര’ ഇന്ന് ആരംഭിക്കും. 10 ദിവസത്തെ യാത്രയ്ക്ക് തുടക്കമാകും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന റാലികളിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.