മാഞ്ചെസ്റ്റർ : ഇംഗ്ലണ്ടിനതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളെല്ലാം നെഗറ്റീവ്. ഇതോടെ മാഞ്ചെസ്റ്റർ ടെസ്റ്റ് തടസമില്ലാതെ നടക്കും.
നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ചാം ടെസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നത്. ടീം കഴിഞ്ഞ ദിവസം പരിശീലനം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾ നെഗറ്റീവായതോടെ ഇതിന് അവസാനമായി.
താരങ്ങളുടെ പരിശോധന നെഗറ്റീവായ സ്ഥിതിക്ക് മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും അറിയിച്ചു.പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
നേരത്തെ ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.