കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്‌സൈലൻസ്, പയനിയർ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ അന്തരിച്ച പത്രാധിപനും എഴുത്തുകാരനുമായ എം.ടി. വാസുദേവൻ നായർ, പ്രശസ്ത പത്ര പ്രവർത്തകനായിരുന്ന എസ്. ജയചന്ദ്രൻ നായർ, പ്രമുഖ ഗായകനായിരുന്ന പി. ജയചന്ദ്രൻ എന്നിവരെ മാതൃഭൂമി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ഡി. പ്രേമേഷ് കുമാർ അനുസ്മരിച്ചാദരിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ലോകമാകെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിതെന്നും ഇത്തരം വെല്ലുവിളികളെ നേരിടാൻ മാധ്യമപ്രവർത്തകർ ബോധവാന്മാരായിരിക്കണമെന്നും വി. ഡി. സതീശൻ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഇപ്പോൾ വേറൊരു ഫോർമുലയിൽ തുടരുകയാണ്. അന്ന് ഏകാധിപതികൾ നടത്തി വന്നത് ഇപ്പോൾ മറ്റൊരു തലത്തിൽ തുടരുകയാണ്. ഔദോഗിക മാധ്യമങ്ങളുടെ കൂടെ നിൽക്കാത്തവർ വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ, ടി ജെ വിനോദ്, കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ (മനോരമ ന്യൂസ്), സാജൻ, മിനി സാജൻ (സാജ് എർത്ത് റിസോർട്ട്), സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വര്‍ഗീസ്, അനിയൻ ജോർജ്, ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തനിമയാർന്ന പ്രത്യേക ഫ്യൂഷൻ നൃത്തത്തോടെ തുടങ്ങിയ പരിപാടികൾ ഗായിക അമൃത രാജനും സ്റ്റാർ സിംഗർ പ്രതിഭകളും അണിനിരന്ന സംഗീത സായാഹ്നവും ചടങ്ങിന് കൂടുതൽ മിഴിവ് നൽകി. ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അധ്യക്ഷ പ്രസംഗം നടത്തി. കേരളത്തിൽ ഈ മാധ്യമ പുരസ്‌കാരം നടത്തുന്നതിന്റെ പ്രത്യേകതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025 ഒക്ടോബറിൽ ന്യൂ ജേഴ്സിയിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം അമേരിക്കയിലെ മാധ്യമപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ്, മാത്യു വർഗീസ്, മധു കൊട്ടാരക്കര, ബിജു കിഴക്കേക്കൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മാസ്റ്റർ ഓഫ് സെറിമണി ആയി രാജേഷ് കേശവ്, ഒപ്പം ആശ മാത്യു എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
ചടങ്ങിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രായോജകർ ആയിരുന്നത് പ്ലാറ്റിനം മെയിൻ ഇവന്റ് സ്പോൺസർ ആയിരുന്ന സാജ് ഏർത് റിസോർട്ടിന്റെ സാജൻ, മിനി സാജൻ, കൂടാതെ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നെടിയകാലയിൽ, ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു ഫാദർ സിജോ പന്തപ്ലാക്കൽ, ബെറാക്ക എലീറ്റ് എഡ്യൂക്കേഷന്റെ മാനേജിങ് ഡയറക്ടർ റാണി തോമസ്, നോഹ ജോർജ് ഗ്ലോബൽ, കൊളിഷൻ, ജോൺ പി ജോൺ കാനഡ, ദിലിപ്-കുഞ്ഞുമോൾ വർഗീസ്, അനിയൻ ജോർജ്, ബിനോയ് തോമസ്, ജെയിംസ് ജോർജ്, സജിമോൻ ആന്റണി, ജോൺസൻ ജോർജ്, ജിജു കുളങ്ങര, വിജി എബ്രഹാം എന്നിവരാണ്.
മാധ്യമശ്രീ അവാർഡ് ആർ.ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ് ടി,വി, ചീഫ് എഡിറ്റർ 24 ന്യൂസ്) അർഹനായി. മാധ്യമ രംഗത്തെ കുലപതികളും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും നിറഞ്ഞ വേദിയിൽ വെച്ച് പ്രൊഫ. കെ.വി.തോമസ് മാധ്യമശ്രീ അവാർഡ് ആർ.ശ്രീകണ്ഠൻ നായർക്കു നൽകി. ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച ഫാദർ സിജോ പന്തപ്ലാക്കൽ പ്രശസ്തിപത്രം ആർ.ശ്രീകണ്ഠൻ നായർക്കു കൈമാറി. ഒരു ലക്ഷം രൂപയുടെ പാരിതോഷികം സാജ് എർത്തു റിസോർട്ടിന്റെ സാജൻ വര്‍ഗീസും മിനി സാജനും ചേർന്ന് ആർ.ശ്രീകണ്ഠൻ നായർക്കു കൈമാറി. മികച്ച വാർത്താ അവതാരകനുള്ള അവാർഡ് രഞ്ജിത്ത് രാമചന്ദ്രൻ (ന്യൂസ് 18 കേരളം) കരസ്ഥമാക്കി. മികച്ച വാർത്താ നിർമ്മാതാവിനുള്ള പുരസ്‌കാരം അപർണ യു. (റിപ്പോർട്ടർ) മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ ടോം കുര്യാക്കോസ് (ന്യൂസ് 18 കേരളം), മികച്ച വാർത്താ ക്യാമറമാൻ സിന്ധുകുമാർ (ചീഫ് ക്യാമറാമാൻ മനോരമ ന്യൂസ് ടിവി), മികച്ച വാർത്താ വീഡിയോ എഡിറ്റർ ലിബിൻ ബാഹുലേയൻ (ഏഷ്യാനെറ്റ് ന്യൂസ്) വാർത്താ ചാനലുകൾക്ക് പിന്നിലുള്ള മികച്ച സാങ്കേതികത്വത്തിനുള്ള ക്രിയേറ്റീവ് വ്യക്തി എന്ന നിലയിൽ അജി പുഷ്കർ (റിപ്പോർട്ടർ ടി.വി) എന്നിവരും അര്‍ഹരായി.
മികച്ച എന്റർടൈൻമെന്റ് പ്രോഗ്രാം കാറ്റഗറിയിൽ ഏറ്റവും മികച്ച സംഗീതാത്മക പ്രോഗ്രാമായി സ്റ്റാർ സിംഗർക്കും അതിന്റെ നിർമാതാവ് സെർഗോ വിജയരാജിനും ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചു. സ്റ്റാർ സിംഗേഴ്‌സിൽ വിജയികളായ എല്ലാവരും അവാർഡ് സ്വീകരിക്കുവാനായി സെർഗോയോടൊപ്പം വേദിയിൽ എത്തി. മികച്ച വാർത്താ റിപ്പോർട്ടർ അച്ചടി ഷില്ലർ സ്റ്റീഫൻ (മനോരമ ന്യൂസ്) മികച്ച വാർത്താ ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് (കേരള കൗമുദി), മികച്ച യുവ മാധ്യമ പ്രവർത്തകൻ ഗോകുൽ വേണുഗോപാൽ (സ്റ്റാഫ് റിപ്പോർട്ടർ കാലിക്കറ്റ് ബ്യൂറോ ജനം ടി.വി), യുവ മാധ്യമപ്രവർത്തക അമൃത എ.യു (മാതൃഭൂമി ന്യൂസ്), മികച്ച ആർ.ജെ ആയി ആർ ജെ ഫസലു (HIT-FM ദുബായ്), മികച്ച പ്രസ് ക്ലബ് ആയി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെയും തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പരാമർശം അഭിജിത്ത് രാമചന്ദ്രൻ (ഹെഡ്, എസിവി ന്യൂസ്), പ്രത്യേക ജൂറി പരാമർശം രാജേഷ് ആർ.നാഥ് (നിർമ്മാതാവ് ഫ്‌ളവേഴ്‌സ് ടി. വി), കൂടാതെ നോർത്ത് അമേരിക്കയിലെ ആദ്യത്തെ പത്രം ‘പ്രഭാതം’ പ്രസാധകൻ ഡോ. ജോർജ് മരങ്ങോലിയെ അമേരിക്കയിലെ മാധ്യമരംഗത്തെ ‘വഴികാട്ടി’ എന്ന നിലയിൽ ആദരിച്ചു.
ചടങ്ങിൽ മാധ്യമ രംഗത്തെ നിരവധി അതികായരെ ‘പയനിയർ’ അവാർഡ് നൽകി ആദരിച്ചു. സി.എൽ. തോമസ് ഡയറക്ടർ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, ഏഷ്യാനെറ്റിന്റ പേഴ്സി ജോസഫിനെ തന്റെ 30 വർഷത്തെ ടെലിവിഷൻ വിഷ്വൽ എഫ്ഫക്റ്റ് രംഗത്തെ പ്രഗൽഭ്യത്തിന് അവാർഡ് നൽകി ആദരിക്കുകയുണ്ടായി, എൻ. പി. ചന്ദ്രശേഖരൻ ഡയറക്ടർ ന്യൂസ് ആൻഡ് കറൻ്റ് അഫയേഴ്സ് കൈരളി ന്യൂസ് , 35 വർഷത്തെ മാധ്യമപ്രവർത്തിനു പി.ശ്രീകുമാർ, ഓൺലൈൻ എഡിറ്റർ ജന്മഭൂമി എന്നിവർക്കും പയനിയർ അവാർഡ് നൽകി ആദരിച്ചു. ഈ വർഷം ആദ്യമായി കേരള മീഡിയ അക്കാദമിയെ ആദരിക്കുവാനും അതിന്റെ ചെയർമാൻ ആർ.എസ്. ബാബുവിനെ മാധ്യമരംഗത്തെ അതികായൻ എന്ന നിലയിൽ മൊമെന്റോ നൽകിയും ജേർണലിസം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വകയായി നൽകുകയും ആർ.എസ്. ബാബുവിനെ പൊന്നാട അണിയിച്ചും ആദരിച്ചു.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം പ്രശസ്‌ത ഡാൻസ് മാസ്റ്റർ അബ്ബാസിന്റെ നേത്രുത്വത്തിൽ നൃത്തവും അമൃത രാജന്റെ ഗാനമേളയും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ വിരുന്നോടു കൂടി പരിപാടിക്ക് സമാപനമായി. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള നന്ദി അറിയിച്ചു.