ന്യൂഡൽഹി : കേന്ദ്ര സർക്കാർ വാക്സീൻ നയത്തിൽ വരുത്തിയ മാറ്റത്തിനു പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിൽ 86 ലക്ഷത്തിലധികം പേർക്ക് വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്സീൻ വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വാക്സീൻ നയത്തിൽ വരുത്തിയ മാറ്റപ്രകാരം കേന്ദ്രീകൃത വാക്സീൻ വിതരണ രീതി ഇന്നലെയാണ് ആരംഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റ് പ്രകാരം 86,16,373 വാക്സീൻ ഡോസുകളാണ് തിങ്കളാഴ്ച മാത്രം നൽകിയത്. ഏപ്രിലിൽ ഒറ്റ ദിവസം 42,65,157 ഡോസുകൾ വിതരണം ചെയ്തതാണ് ഇതിനുമുമ്പുള്ള ഉയർന്ന വാക്സിനേഷൻ. റെക്കോർഡുകൾ ഭേദിച്ചുള്ള വാക്സിനേഷൻ കണക്കുകൾ സന്തോഷം നൽകുന്നതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
വാക്സിനേഷനുകളുടെ എണ്ണത്തിൽ ഈ റെക്കോർഡ് നേട്ടം സന്തോഷകരമാണ്. കോവിഡ്-19നെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സീൻ. വാക്സീൻ എടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. പൗരന്മാർക്ക് വാക്സീൻ ലഭ്യമാക്കാൻ കഠിനമായി പരിശ്രമിക്കുന്ന എല്ലാ മുൻനിര പ്രവർത്തകരെയും അനുമോദിക്കുന്നു.– പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽനിന്നു പുറത്തുവരുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ റെക്കോർഡ് വാക്സിനേഷനാണ് നടന്നത്. ഹരിയാനയിൽ രണ്ടു ലക്ഷത്തോളം പേർ ഇന്നലെ വാക്സീൻ സ്വീകരിച്ചതായാണ് വിവരം. ഏഴു ലക്ഷത്തോളം പേരെ ലക്ഷ്യംവെച്ച് കർണാടക തുടങ്ങിയ വാക്സീൻ യജ്ഞം പത്തു ലക്ഷത്തോളം പേരിലാണ് അവസാനിച്ചത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സീൻ ഡോസുകൾ വിതരണം ചെയ്തത് മധ്യപ്രദേശിലാണ്– 16,01,548 ഡോസുകൾ. ഉത്തർപ്രദേശ്–6,74,546, രാജസ്ഥാൻ– 4,30,439, മഹാരാഷ്ട്ര– 3,78,945, ബംഗാൾ–3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയർന്ന കണക്കുകൾ.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സീൻ രാജ്യത്തു വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രസർക്കാർ 75 % വാക്സീൻ വാങ്ങി സംസ്ഥാനങ്ങൾക്കു നൽകും. സ്വകാര്യമേഖല 25 % നൽകും. സ്വകാര്യ ആശുപത്രികളിൽ വാക്സീൻ വിലയ്ക്കു പുറമേ 150 രൂപ സർവീസ് ചാർജ് വാങ്ങാം. കോവിഷീൽഡിന് 780 രൂപ, കോവാക്സിൻ 1410 രൂപ, സ്പുട്നിക് –വി 1145 രൂപ എന്നിങ്ങനെയേ പരമാവധി ഈടാക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.