ഡൽഹി: പാകിസ്താന്‍റെ ഡ്രോൺ ആക്രമണ ശ്രമത്തെ പ്രതിരോധിച്ച് ഇന്ത്യ. ഇന്നലെ രാത്രി നാല് സംസ്ഥാനങ്ങളിലായി 26 ഇടങ്ങളാണ് പാകിസ്താന്‍ ലക്ഷ്യം വെച്ചത്. വിവിധ ഇടങ്ങളിലായി 100 ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തു. പൂഞ്ച് മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. അതിർത്തിയിലെ ചില പാക് പോസ്റ്റുകളും ഇന്ത്യൻ സേന തകർത്തു. ഇന്ത്യൻ അതിർത്തികളിൽ തുടരെ പ്രകോപനമുണ്ടാക്കുകയാണ് പാകിസ്താൻ. ജമ്മു, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ ആക്രമണശ്രമമുണ്ടായി. പാകിസ്‍താന്‍റെ ഡ്രോൺ ആക്രമണത്തെ നിലം തൊടീക്കാൻ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അനുവദിച്ചില്ല.
ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പഞ്ചാബ് അതിർത്തി മേഖലയിൽ കനത്ത ആക്രമണശ്രമമാണ് പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത്. തകർന്ന ഡ്രോണുകളുടെ അവശിഷ്ടം വീണ് ഫിറോസ്പൂരിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അതിർത്തി മേഖലയിലെ ജനങ്ങളെ സ്വദേശത്തേക്ക് എത്തിക്കാൻ റെയിൽവേ നീക്കങ്ങൾ ആരംഭിച്ചു. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പാകിസ്താനിലെത്തി. ഇന്ത്യയിലെ സന്ദർശനത്തിന് പിന്നാലെയാണ് പാകിസ്താനിലേക്കുള്ള സന്ദർശനം. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും പാകിസ്താനും പ്രശനങ്ങൾ പരിഹരിക്കണമെന്ന് അമേരിക്ക അറിയിച്ചു.