പത്തനംതിട്ട : ഇന്ദിരാജിയുടെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും വേണ്ടി ആയിരുന്നു എന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ. ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. പി.ജി.ഡി. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. യുദ്ധം, ബാഹ്യ ആക്രമണം, ആഭ്യന്തര കലാപം എന്നിവ കാരണം രാഷ്ട്രത്തിന്റെ സമാധാനം, സുരക്ഷ/സ്ഥിരത എന്നിവ അപകടപ്പെടുന്ന ആസാധാരണ സാഹചര്യത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ വ്യവസ്ഥ അനുസരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യാം. ഈ അടിയന്തിരാവസ്ഥ സുപ്രീംകോടതി പിന്തുണച്ചത് സർക്കാരിന്റെ ധാർമ്മിക വിജയമാണ് വ്യക്തമാക്കുന്നത്.
ഇന്ദിരാഗാന്ധിയോട് രണ്ട് തവണ പ്രാധമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ജനസംഘവും കമ്യൂണിസ്റ്റുകാരും ആർ.എസ്.എസ്.കാരും നക്സലേറ്റുകാരും ഉൾപ്പെടെയുള്ള മതമൗലിക വാദികളും പിന്തിരിപ്പൻ പ്രസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും അസ്വസ്ഥമാക്കിയ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും ഐക്യവും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രഖ്യാപനമായിരുന്നു 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുണ്ടായിരുന്ന അടിയന്തിരാവസ്ഥ. സൈന്യത്തിനോട് കലാപ ആഹ്വാനം വരെ നടത്തി ജനാധിപത്യ സർക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കാനാണ് ജെ.പി.യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടത്. ഭരണഘടനാ വിധേയമായി പ്രവർത്തിച്ചവരെ ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർ കുറ്റപ്പെടുത്തുന്നതിൽ ശക്തിയായി പ്രതിഷേധിച്ചു.
നീറ്റ്-നെറ്റ് ക്രമക്കേടുകൾ, മണിപ്പൂർ അക്രമങ്ങൾ, ഇന്ത്യാ-ചൈന അതിർത്തി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ വർത്തമാനകാല പ്രശ്നങ്ങളുടെ പരിഹാരങ്ങളെക്കുറിച്ച് ഒന്നും പറയാതെ 50 വർഷം മുൻപ് നടന്ന അടിയന്തിരാവസ്ഥയെക്കുറിച്ച് പറഞ്ഞ് സ്പീക്കർ ഓം ബിർലയും രാഷ്ട്രപതി ദ്രൗപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെൻറിന്റെ വിലപ്പെട്ട സമയം കളഞ്ഞത് എൻ.ഡി.എ.സർക്കാരിന്റെ ഭരണ പരാജയങ്ങൾ മൂടിവയ്ക്കാൻ വേണ്ടിയാണ് എന്ന് കെ.പി.ജി.ഡി. ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ, സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻറൻമാരായ അബ്ദുൾ കലാം ആസാദ്, അഡ്വ. ഷൈനി ജോർജ്ജ്, ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ, നിയോജക മണ്ഡലം പ്രസിഡൻറൻമാരായ കലാധരൻ പിള്ള, വർഗീസ് പൂവൻപാറ, നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി മറിയാമ്മ വർക്കി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉഷാ തോമസ്, സലീം പെരുന്നാട്, സുധാകുമാരി, പ്രദീപ് കുളങ്ങര എന്നിവർ പ്രസംഗിച്ചു.