ഇടുക്കി : പനി മൂർച്ഛിച്ച പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനാകാതെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിയില്‍ കാട്ടാന ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനാകാതെ പോയത്. അടിമാലി പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി മൂച്ഛിച്ചതോടെ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി വീട്ടുകാർ കുടിയില്‍നിന്ന് ഇറങ്ങി. എന്നാൽ വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താൽ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുഞ്ഞിനെയുമെടുത്ത് നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഇവർ കുടുിയിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേ ദിവസം രാവിലെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് തീരുമാനിച്ചാണ് ഇവർ മടങ്ങിയത്. എന്നാൽ അസുഖം മൂർച്ഛിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ ശനിയാഴ്ച രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.