കോന്നി : കോന്നി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ പദ്ധതിയുമായി ബന്ധപെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ കുത്തിപൊളിച്ച റോഡിലെ കുഴികൾ ശരിയായ രീതിയിൽ പുനസ്ഥാപിക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപമുയർന്നു. കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുവാൻ എടുത്ത ഗ്രാമപഞ്ചായത്ത് റോഡ് വശങ്ങളിലെ കുഴികൾ ശരിയായ രീതിയിൽ മൂടാത്തത് മൂലം നിരവധി വാഹനങ്ങൾ ആണ് ഇതിനോടകം ഈ കുഴികളിൽ അപകടത്തിൽ പെട്ടിട്ടുള്ളത്. എന്നാൽ പഞ്ചായത്ത് റോഡുകളിൽ പൈപ്പ് സ്ഥാപിക്കാൻ കുഴികൾ എടുക്കുമ്പോൾ ഒരു പഞ്ചായത്തുകളോടും അനുവാദം ചോദിച്ചിട്ടുമില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.
കല്ലേലി കുളത്തുമൺ റോഡിൽ വാട്ടർ അതോറിട്ടി കുഴിച്ച കുഴികൾ അപകടകെണിയാകുന്നു. ഇത് നാളിതുവരെ പരിഹരിക്കപെട്ടിട്ടില്ല. പേരൂർ കുളം സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണം എന്നും യോഗം ആവശ്യപെട്ടു. കോന്നിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലം ഇല്ല. സ്ഥലം വിട്ടുകിട്ടിയാൽ ഇത് ഉടൻ നടപ്പാക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോന്നി എലിയറക്കലിൽ സ്വകാര്യ വ്യക്തി റോഡിൽ ടിപ്പർ ലോറികൾ റോഡിൽ ഇട്ട് ടയർ അറ്റകുറ്റപണികൾ നടത്തുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇത് പരിഹരിക്കപെടണം. വകയാർ എട്ടാം കുറ്റിയിൽ അപകടങ്ങൾ നടക്കുന്ന ഭാഗത്ത് റോഡിൽ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
അരുവാപ്പുലം പഞ്ചായത്തിലെ പടപ്പക്കൽ – കൊല്ലൻ പടി റോഡിൽ അതോറിറ്റി പൈപ്പ് ലൈനിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് യോഗത്തെ അറിയിച്ചു. ജല ജീവൻ പദ്ധതി ടാങ്ക് വരുന്ന ഊട്ടുപാറയിൽ പുതിയ പാറമട അനുവദിക്കരുത് എന്നും യോഗത്തെ അറിയിച്ചു. കെ എസ് ആർ റ്റി സി ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറുന്നത് ഒഴിവാക്കണം എന്നും യോഗം ആവശ്യപെട്ടു. കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പോലും തെരുവ് നായകൾ ഭീഷണിയായി മാറുന്നു എന്നും യോഗത്തിൽ അറിയിച്ചു. വകയാർ കുളത്തിങ്കൽ ഭാഗത്ത് റോഡിൽ സ്വകാര്യ ബസുകൾ അടക്കം പാർക്ക് ചെയ്യുന്നത് അപകട ഭീഷണിയാകുന്നു എന്നും യോഗം അറിയിച്ചു.
കോന്നി നഗരത്തിൽ ആശാസ്ത്രീയമായ രീതിയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് വാഹന ഉടമകൾക്ക് പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കുളത്തിങ്കൽ പേരൂർകുളം സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് യോഗം ആവശ്യപെട്ടു. എന്നാൽ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് ഉറപ്പ് കുറവാണ് എന്നും തിരുവനന്തപുരത്ത് നിന്നും സ്‌ട്രക്ചർ ഡ്രോയിങ് ലഭിക്കുന്ന മുറക്ക് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കൂ എന്നും അധികൃതർ മറുപടി നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി തഹൽസീദാർ മഞ്ജുഷ കെ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശാമുവൽ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് റേഷ്മ മറിയം റോയ് വികസന സമിതി അംഗങ്ങൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.