കണ്ണൂർ: ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോടെ നിരത്തിലിറക്കാനാവാതെ കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനങ്ങൾ. വാഹന പരിശോധന നടത്തുന്ന ആറിൽ അഞ്ച് വാഹനങ്ങളുടെയും ഇൻഷുറൻസ് പുതുക്കിയില്ല. അനർട്ടിന് കത്തയച്ചെന്നും പുതുക്കിയത് വെബ്സൈറ്റിൽ അപ്ഡേറ്റ് ആകാത്തതെന്നുമാണ് എം വി ഡി വിശദീകരണം. കണ്ണൂരിൽ റോഡിലെ നിയമലംഘനങ്ങൾ പിടിക്കാൻ മോട്ടോർ വാഹന വകുപ്പിനുളളത് ആറ് വണ്ടികളാണ്. അതിൽ അഞ്ചും ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിൽ തന്നെ നാലിന്‍റെയും ഇൻഷുറൻസ് തീർന്നു. ഒരു വണ്ടിയുടേത് നാളെ അവസാനിക്കും. അതുകൊണ്ട് എല്ലാം ഷെഡിലാണ്.
കണ്ണൂർ ജില്ലയിൽ വാഹന പരിശോധനയ്ക്ക് ആകെയിപ്പോൾ ഒരു ഡീസൽ വണ്ടി മാത്രമാണുള്ളത്. അതുകൊണ്ടുവേണം എല്ലാ ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി പിഴ ഈടാക്കാൻ. എം വി ഡി വാഹനങ്ങളുടെ ഇൻഷുറൻസ് അടയ്കേണ്ടത് അനർട്ടാണ്. കാലാവധി തീരുന്നതിന് മുമ്പ് തന്നെ എം വി ഡി ട്രാൻസ്പോർട്ട് കമ്മീഷണർക്കും അനർട്ടിനും കത്തയച്ചിരുന്നു. പണം അടച്ചെന്നാണ് എം വി ഡിക്ക് അനർട്ട് നൽകിയ മറുപടി. ധൈര്യമായി വണ്ടി നിരത്തിലിറക്കാമെന്നും എം വി ഡിയെ അനർട്ട് അറിയിച്ചു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ അത് അപ്ഡേറ്റ് ആയിട്ടില്ല.