തൃശ്ശൂർ: ആഭ്യന്തരവകുപ്പിനു കീഴിലുള്ള ജയിൽവകുപ്പിൽ ആഭ്യന്തര പകപോക്കൽ തുടരുന്നു. ഭരണകക്ഷിക്ക് എതിരായിനിൽക്കുന്നവരെന്ന് മുദ്രകുത്തപ്പെടുന്നവർക്കാണ് പ്രശ്നങ്ങൾ. ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷയിളവിന് നടപടിയെടുത്തെന്നപരിൽ സസ്പെൻഷനിലായ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന അസിസ്റ്റന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്തിന് ഇൗ സംഭവവുമായി നേരിട്ടു ബന്ധമില്ല. മേയ് 30-ന് ശിക്ഷയിളവ് പട്ടിക ജയിൽ ആസ്ഥാനത്തേക്ക് അയച്ചപ്പോൾ ശ്രീജിത്ത് അസിസ്റ്റന്റ് സൂപ്രണ്ട് മാത്രമായിരുന്നു. ജൂൺ ഒന്നിനാണ് ശ്രീജിത്തിന് സൂപ്രണ്ടിന്റെ ചുമതല ലഭിച്ചത്.ഭരണകക്ഷിയുമായി അകലംപാലിച്ചിരുന്ന ശ്രീജിത്തിനെ പലയിടങ്ങളിലേക്കും മാറ്റിയതിനുശേഷമാണ് കണ്ണൂരിൽ നിയമിച്ചത്.
ടി.പി. കേസ് പ്രധാന പ്രതി കൊടി സുനിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് അതിസുരക്ഷാ ജയിലിലേക്കുമാറ്റിയ തൃശ്ശൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ് വിരമിച്ചത് സസ്പെൻഷനിലിരിക്കുമ്പോഴാണ്. സുരേഷിന്റെപേരിൽ ആരോപണമുണ്ടാക്കി അതന്വേഷിക്കാൻ നിയോഗിച്ചത് ജോലിയിൽ സീനിയോറിറ്റി കുറഞ്ഞ ഉദ്യോഗസ്ഥനെ. ഈ റിപ്പോർട്ട് പ്രകാരം സസ്പെൻഡ് ചെയ്തു. സുരേഷിന്റെ സീറ്റിൽ ഇൗ ഉദ്യോഗസ്ഥനെത്തന്നെ നിയമിക്കുകയും ചെയ്തു. ജയിൽവകുപ്പിന് ലക്ഷങ്ങൾ നേടിക്കൊടുത്ത മറ്റൊരു ഉദ്യോഗസ്ഥന് കിട്ടിയത് തരംതാഴ്ത്തൽ. പ്രവർത്തനം തുടങ്ങാത്ത അതിസുരക്ഷാ ജയിൽ കെട്ടിടം സിനിമാ ചിത്രീകരണത്തിന് നൽകിയാണ് വൻവരുമാനം നേടിക്കൊടുത്തത്.