കോഴഞ്ചേരി : രോഗിയായ ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഒപ്പം കൊണ്ടുനടന്ന് ലോട്ടറിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന മല്ലപ്പള്ളി തെള്ളിയൂർ സ്വദേശിനി സുജാദാസിനെ അന്താരാഷ്ട്ര വനിതാദിനത്തിൽ കേരള എൻ.ജി.ഒ. സംഘ് ജില്ലാ വനിതാസമിതി ആദരിച്ചു. വനിതാ വിഭാഗം ജില്ലാ കൺവീനർ പി.എം.സന്ധ്യ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.ആരതി, ജില്ലാ കമ്മിറ്റിയംഗം ജി.ജയശ്രീ എന്നിവർ ചേർന്നാണ് ആദരിച്ചത്. തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ പെരുമ്പാറ ചരിവിൽ വീട്ടിൽ സുജാദാസിന്റെ ജീവിതദുരിതം ആരംഭിച്ചിട്ട് 11 വർഷത്തിലേറെയായി. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന ഭർത്താവ് ദാസ് 2014-ൽ തെങ്ങിൽനിന്നുവീണ് നടുവൊടിഞ്ഞതിനുശേഷം ഇത് വരെ വിശ്രമമില്ലാത്ത ജീവിതമാണ് സുജയുടേത്. സ്വന്തം വീട്ടിലേക്ക് പോകാൻ വഴി ഇല്ലാത്തതിനാൽ നടുവൊടിഞ്ഞ ഭർത്താവിനെ ചുമന്നാണ് പ്രധാന റോഡിൽ എത്തിച്ചിരുന്നത്.
2017-ലെ ചുഴലിക്കാറ്റിൽ ഉണ്ടായിരുന്ന പഴയവീട് പൂർണമായും തകർന്നതിനെ തുടർന്ന് മുട്ടുമൺ സ്വദേശികളായ ദമ്പതിമാർ തെള്ളിയൂർ അടിച്ചിനാങ്കുഴിയിൽ സൗജന്യമായി നൽകിയ സ്ഥലത്ത് ദാസിനെ ചികിത്സിച്ച ഡോക്ടറും ചേർന്ന് പണികഴിപ്പിച്ച വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. രണ്ടാഴ്ചമുമ്പ് പനി വന്നതിനെ തുടർന്ന് ബോധം മറഞ്ഞതിനാൽ ദാസിനെ ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടുവിലെ വ്രണം പഴുക്കുകയും പഴുപ്പ് വൃക്കയിലേക്ക് വ്യാപിക്കുകയുംചെയ്ത സ്ഥിതിയിലാണ്. അസ്ഥി മുഴുവനും ദ്രവിച്ചിരിക്കുന്ന അവസ്ഥയിൽ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് എൻ.ജി.ഒ. സംഘ് സുജയ്ക്ക് ആദരവ് നൽകിയത്.