ലഖ്‌നൗ: ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റൻസിയിലും റിക്കി പോണ്ടിങിന്റെ തന്ത്രത്തിലും ഇതുവരെ കാണാത്ത ഒരു പഞ്ചാബ് കിങ്‌സ് ടീം. ഐപിഎല്ലിൽ തുടരെ രണ്ടാം പോരാട്ടത്തിൽ അനായാസ വിജയവുമായി പഞ്ചാബിന്റെ മുന്നേറ്റം. എവേ പോരാട്ടത്തിൽ അവർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 8 വിക്കറ്റിനു തകർത്തു. തുടരെ രണ്ടാം മത്സരത്തിലും ശ്രേയസ് അയ്യർ അർധ സെഞ്ച്വറിയുമായി ശ്രേയസ് മികവോടെ ടീമിനെ നയിച്ചു. സിക്‌സടിച്ച് ടീമിന്റെ വിജയവും ശ്രേയസ് ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. പഞ്ചാബ് 16.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 177 റൺസെടുത്തു.
34 പന്തിൽ 9 ഫോറും 3 സിക്‌സും സഹിതം 69 റൺസെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങാണ് ടീമിന്റെ ടോപ് സ്‌കോറർ. ശ്രേയസ് 30 പന്തിൽ 3 ഫോറും 4 സിക്‌സും സഹിതം 52 റൺസെടുത്തു പുറത്താകാതെ നിന്നു. ഒപ്പം ഇംപ്കാട് പ്ലെയറായി ഇറങ്ങിയ നേഹൽ വധേര 25 പന്തിൽ 3 ഫോറും 4 സിക്‌സും തൂക്കി 43 റൺസുമായി ശ്രേയസിനൊപ്പം പാഞ്ചാബ് ജയം അതിവേഗം പൂർത്തിയാക്കി. ഓപ്പണർ പ്രിയാൻഷ് ആര്യ മാത്രമാണ് നിരാശപ്പെടുത്തിയത്. താരം 8 റൺസുമായി മടങ്ങി. പഞ്ചാബിനു നഷ്ടമായ 2 വിക്കറ്റുകളും ദിഗ്വേഷ് രതി സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിനെ ഗോൾഡൻ ഡക്കിൽ നഷ്ടമായി.
സ്ഥിരതയോടെ ബാറ്റിങ് തുടരുന്ന നിക്കോളാസ് പൂരാനാണ് ടീമിനെ ട്രാക്കിലാക്കിയത്. 35 റൺസ് ചേർക്കുന്നതിനിടെ ലഖ്‌നൗവിനു 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്യാപ്റ്റൻ ഋഷഭ് പന്ത് വീണ്ടും പരാജയമായി. താരം 5പന്തിൽ 2 റൺസുമായി മടങ്ങി. പൂരാനാണ് ടീമിന്റെ ടോപ് സ്‌കോറർ. താരം 30 പന്തിൽ 5 ഫോറും 2 സിക്‌സും സഹിതം 44 റൺസെടുത്തു. ആയുഷ് ബദോനിയാണ് പൊരുതി നിന്ന മറ്റൊരു താരം. ബദോനി 3 സിക്‌സും ഒരു ഫോറും സഹിതം 33 പന്തിൽ 41 റൺസെടുത്തു. ഓപ്പണർ എയ്ഡൻ മാർക്രം ഒരു സിക്‌സും 4 ഫോറും സഹിതം 28 റൺസ് കണ്ടെത്തി. വാലറ്റത്ത് അബ്ദുൽ സമദ് 12 പന്തിൽ 2 വീതം സിക്‌സും ഫോറും സഹിതം 27 റൺസും അടിച്ചു. ഡേവിഡ് മില്ലർ 18 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ് സിങ് 3 വിക്കറ്റുകൾ വീഴ്ത്തി. ലോക്കി ഫെർഗൂസൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കോ യാൻസൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഒരോ വിക്കറ്റെടുത്തു.