ഗാസ: ഗാസ പോലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലാഹിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. തെക്കൻ ഗാസയിലെ അൽ-മവാസി അഭയാർഥി ക്യാമ്പുകൾക്ക് നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ പോലീസ് മേധാവി അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹായി ഹുസാം മുസ്തഫ ഷവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, ജബാലിയ അഭയാർഥി ക്യാമ്പുകളിൽ ബുധനാഴ്ച നടത്തിയ ആക്രമണങ്ങളിൽ മരണം 17 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഒക്ടോബർ ആറ് മുതൽ കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗാസയിലെ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ വീടുകൾ നശിപ്പിക്കുന്നതും തുടരുകയാണ്. വടക്കൻ ഗാസയിൽ എല്ലാവരെയും ഒഴിപ്പിച്ച് കരുതൽ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഗാസ സിറ്റി, ദക്ഷിണ ഖാൻ യൂനുസ്, ദെയ്റുൽ ബലഹ് എന്നിവിടങ്ങളിൽ കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നു. ഗാസയിൽ അതിശൈത്യത്തിനൊപ്പം ശക്തമായ മഴയും എത്തിയത് ക്യാമ്പുകളിലെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. ഗാസയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകൾ ആവശ്യമായിടത്ത് ഒരു മാസത്തിനിടെ 160 ഭക്ഷ്യ ട്രക്കുകളാണ് അതിർത്തി കടക്കാൻ അനുവദിച്ചത്. അതിനിടെ, ഗാസ വെടിനിർത്തൽ ചർച്ചകൾ വീണ്ടും വഴിമുട്ടി. ബന്ദികളെ ജീവനോടെ ലഭിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ട തടവുകാരെ വിട്ടയക്കാനാകില്ലെന്നും ഇസ്രയേൽ നിലപാടെടുത്തതോടെയാണ് ചർച്ച വഴിമുട്ടിയതെന്നാണ് റിപ്പോർട്ട്. 30 ബന്ദികളെ വിട്ടയക്കുന്നതിന് പകരം 60 ദിവസ വെടിനിർത്തലാണ് ഇസ്രയേൽ മുന്നോട്ടുവെച്ചത്.