പത്തനംതിട്ട : പത്തനംതിട്ടക്കാര്‍ ഇന്ന് കണ്ണ് തുറന്ന് കണ്ടത് ഒരു അപൂർവ്വ ദൃശ്യമായിരുന്നു. ആകാശ വിസ്മയം എന്ന് തന്നെ പറയാം. കോന്നിയിലും ഇളകൊള്ളൂരും പത്തനംതിട്ടയിലും മിക്കവരും ഈ ആകാശ വിസ്മയം കണ്ടു. രാവിലെ ആറുമണിയോടെയായിരുന്നു ഇത്. വീടിന്റെ മുകളിൽകൂടി എന്തോ ഒരു വസ്തു പറക്കുന്നു. വിമാനം ആണെന്നാണ് പലരും ധരിച്ചത്. എന്നാൽ പിന്നെയും ചിലര്‍ക്ക് സംശയം. വിമാനം ഇത്രയും താഴ്ന്ന് പറക്കുമോ? മാത്രമല്ല വിമാനം പോകുമ്പോൾ പ്രകാശം ഇത്രയും താഴോട്ട് അടിക്കാറുമില്ല. ആളുകൾ ആദ്യമൊന്ന് പരിഭ്രാന്തരായെങ്കിലും പിന്നാണ് കാര്യം പിടികിട്ടിയത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ.) ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യമായിരുന്നു അത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ 5.59 -നായിരുന്നു വിക്ഷേപണം.
ഈ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് രാവിലെ 6 മണി ആയപ്പോൾ പത്തനംതിട്ടയിലൂടെ കടന്ന് പോയത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.- 04 ആണ് വിക്ഷേപിക്കുന്നതിൽ പ്രധാനം. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റർ ഉയരത്തിലുള്ള സുസ്ഥിര ഭ്രമണപഥത്തിലെത്തിക്കും. ഏതുകാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഉപഗ്രഹമാണിത്. പത്തുവർഷമാണ് ആയുസ്സ്. കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ-ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഐ.ഐ.എസ്.ടി.) വിദ്യാർഥികളും അമേരിക്കയിലെ കൊളറാഡോ സർവകലാശാലയും ചേർന്ന് വികസിപ്പിച്ച ഇൻസ്പെയർസാറ്റ്-1, ഇന്ത്യ-ഭൂട്ടാൻ സംയുക്ത ഉപഗ്രഹം ഐ.എൻ.എസ്.- 2 ടി.ഡി. എന്നിവയാണ് മറ്റു ഉപഗ്രഹങ്ങൾ. 17.5 കിലോഗ്രാമാണ് ഐ.എൻ.എസ്. 2 ടി.ഡി യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡിൽ ഘടിപ്പിച്ച തെർമൽ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.
സിങ്കപ്പൂർ, തായ്‌വാൻ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് ഇൻസ്പെയർ സാറ്റ് -1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവർഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 2021 ഓഗസ്റ്റിൽ ജി.എസ്.എൽ.വി. എഫ് -10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്. ക്രയോജനിക് ഘട്ടത്തിലെ പാളിച്ചയായിരുന്നു ജി.എസ്.എൽ.വി.എഫ് 10 വിക്ഷേപണം പരാജയപ്പെടാനുണ്ടായ കാരണം. എന്തായാലും സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ കണ്ട സന്തോഷത്തിലാണ് പത്തനംതിട്ട നിവാസികള്‍.