കോഴിക്കോട് : ഐഎൻഎല്ലിൽ ഒത്തുതീർപ്പ്. അബ്ദുൾ വഹാബിനെ പ്രസിഡന്‍റാക്കി പിളർപ്പിന് മുമ്പുള്ള നില പുനസ്ഥാപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർച്ചകൾക്ക് ഒടുവിലാണ് സമവായമുണ്ടായത്. അബ്ദുൾ വഹാബ് പ്രസിഡന്‍റായി തിരികെ എത്തിയെങ്കിലും മറ്റ് നടപടികൾ പിൻവലിച്ചോ എന്ന് നേതാക്കൾ വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കും.
ഇടതുമുന്നണി നൽകിയ സമയപരിധി അവസാനിച്ചുവെങ്കിലും ഒത്തുതീർപ്പോടെ സിപിഎമ്മിനുള്ള അതൃപ്തി അവസാനിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇടതുമുന്നണി നിഷേധിച്ച ഹജ്ജ് കമ്മറ്റി അംഗത്വമടക്കമുള്ള കാര്യങ്ങൾ തിരിച്ച് നൽകാൻ ഐഎൻഎൽ ആവശ്യപ്പെടും. വഹാബ് പക്ഷക്കാർക്കെതിരെയുള്ള നടപടികൾ തുടരില്ല. 2018 മുതൽ പുറത്താക്കിയവർക്കെ തിരികെ പാർട്ടിയിലെത്താൻ അവസരം നൽകും. കാസിം ഇരിക്കൂറിനെ മാറ്റണമെന്ന് വഹാബ് പക്ഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചർച്ചകളിൽ ആ വിഷയം ഉയർന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും പറഞ്ഞു.