തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങൾക്ക് തടയിടാനൊരുങ്ങുന്നു.സംസ്ഥാനത്തെ 520 സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമായി. ഈ ക്യാമറകളിൽ നിന്നും പുറത്തുവരുന്ന വിഷ്വലുകൾ നിരീക്ഷിക്കാൻ വേണ്ടി എല്ലാ ജില്ലാ പോലീസ് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും ക്യാമറ മോണിറ്ററിങ് സിസ്റ്റങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ജനങ്ങളിൽ നിന്നുമുണ്ടാകുന്ന പരാതികളും മറ്റും ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കും.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.പല പല ഘട്ടങ്ങളായി തിരിച്ചുകൊണ്ട് ആയിരിക്കും സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പോകുക. ലോക്കപ്പ് മർദ്ദനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടി വരുന്ന സാഹചര്യത്തിൽ സ്റ്റേഷനുകൾ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് സാധാരണക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഒരുപോലെ ഗുണം ചെയ്യും.
കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും നിലവിൽ 24×7 ക്യാമറകളുണ്ട്. പുതിയ പദ്ധതി കൂടി പ്രാവർത്തികമാകുമ്പോൾ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഓഫീസുകളും സി.സി.ടി.വി നിരീക്ഷണത്തിലാവും. പോലീസ് സേനയുടെ പ്രവർത്തങ്ങൾ യഥാസമയം നിരീക്ഷിക്കാനും വിലയിരുത്താനും ഇതുവഴി സാധ്യമാകും.