കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിലച്ചിട്ട് ആറ് ദിവസം. മരുന്ന് ലഭിക്കാതായതോടെ നെട്ടോട്ടമോടുകയാണ് രോഗികള്‍. 90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് മെഡിക്കല്‍ വിതരണക്കാര്‍ മരുന്ന് നൽകാതായത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ട്. ഡയാലിസിസ് രോഗികളാണ് മരുന്നില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത്. കോഴിക്കോട്ടെ കാരുണ്യ ഫാര്‍മസികളിലും ബീച്ച് ആശുപത്രിയിലും ഡയാലിസിസിന് ആവശ്യമായ ഫ്ലൂയിഡും മരുന്നും കിട്ടാതായിട്ട് ആഴ്ചകളായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ന്യായ വില ഷോപ്പുകളില്‍ കൂടി മരുന്നില്ലാതായതോടെ പ്രതിസന്ധി കടുക്കുകയാണ്. ക്യാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികൾക്കുമുള്ള പല മരുന്നുകളും സ്റ്റോക്ക് തീര്‍ന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളും കിട്ടാനില്ല. കടുത്ത പ്രതിസന്ധിയിലേക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നീങ്ങുന്നത്.
90 കോടി രൂപയോളം കുടിശ്ശികയായതോടെയാണ് വിതരണക്കാര്‍ നോട്ടീസ് നല്‍കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മരുന്നു വിതരണം നിര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ പത്തു മാസത്തെ കുടിശ്ശികയില്‍ കഴിഞ്ഞ മാര്‍ച്ചിലെ പണം മെഡിക്കല്‍ കോളേജ് അധികൃതര്‍ വിതരണം ചെയ്തു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം വരെയുള്ള പണമെങ്കിലും വിതരണം ചെയ്താല്‍ മാത്രമേ കമ്പനികളില്‍ നിന്ന് മരുന്നെത്തിച്ച് നല്‍കാന്‍ കഴിയൂവെന്നാണ് വിതരണക്കാര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതിയാണ് വിതരണക്കാര്‍ക്ക് പണം നൽകേണ്ടത്. സര്‍ക്കാരില്‍ നിന്ന് ആശുപത്രി വികസന സമിതിക്ക് ലഭിക്കേണ്ട പണം കിട്ടാത്തതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയിരിക്കുന്നത്.