കൊച്ചി: സുസ്ഥിര മത്സ്യബന്ധനരീതികൾ സ്വീകരിക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഇൻസന്റീവ് നൽകണമെന്ന് വിദഗ്ധർ. ഇന്ത്യയിൽ നിന്നുള്ള മത്സ്യ-ചെമ്മീനിനങ്ങൾക്ക് മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിലിന്റെ (എം എസ് സി) സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന അവലോകന യോഗത്തിലാണ് ഈ നിർദേശം. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപ്പന്നങ്ങൾക്ക് അ്ന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിരത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം കൂടിയേ തീരൂ. സുസ്ഥിര നടപടികൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനമായി അവർക്ക് ഇൻസന്റീവ് ഏർപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കുമെന്ന് യോഗത്തിൽ സംസാരിച്ച ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു.
കടലിൽ നിന്നും മത്സ്യം പിടിക്കുന്നത് തൊട്ട് ഉപഭോക്താക്കളിൽ എത്തുന്നത് വരെയുള്ള കൈമാറ്റ ശൃംഖലയുടെ വിശ്വസ്ഥത ഉറപ്പുവരുത്തുന്ന രീതി (ട്രേസബിലിറ്റി) അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ഇന്ത്യയും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) ഡയറക്ടർ ഡോ ജോർജ്ജ് നൈനാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ വിപണി മൂല്യം വർധിപ്പിക്കുന്നതിൽ സർട്ടിഫിക്കേഷന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിപണിയിൽ പ്രീമിയം വില ലഭിക്കാനും മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കാനും ഇതുവഴി സാധിക്കും. സർക്കാർ ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, ബോട്ടുടമകൾ, മത്സ്യത്തൊഴിലാളികൾ, കയറ്റുമതി വ്യവസായികൾ തുടങ്ങി എല്ലാവരുടെയും സഹകരണവും തുല്യപങ്കാളിത്തവും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനത്തിന് ചതുരക്കണ്ണി ട്രോൾ വലകൾ ഉപയോഗിക്കുന്നത് സുസ്ഥിരത ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന് സിഫ്റ്റ് നിർദേശിച്ചു. ഇത് ചെറുമീൻ പിടിത്തം കുറക്കാൻ സഹായിക്കും. 12 മണിക്കൂർ പ്രവർത്തനത്തിന് 2 മുതൽ 3 ലിറ്റർ വരെ ഇന്ധനം ലാഭിക്കാനുമാകുമെന്ന് സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി ആർ മധു പറഞ്ഞു. സർട്ടിഫിക്കേഷനായി തിരഞ്ഞെടുത്ത് പത്തിന മത്സ്യ-ചെമ്മീൻ സമ്പത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങൾ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഡോ ലക്ഷ്മി പിള്ള അവതരിപ്പിച്ചു. സർട്ടിഫിക്കേഷന്റെ ഗുണങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽകരണം ആവശ്യമാണെന്നും ആശങ്കകൾ പരഹരിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയുടെ പ്രവർത്തനങ്ങൾ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ), സിഫ്റ്റ്, ഫിഷറി സർവേ ഓഫ് ഇന്ത്യ, ഫിഷറീസ് വകുപ്പ്, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ എന്നിവർ അവതരിപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, സമുദ്ര ശാസ്ത്രജ്ഞർ, സമുദ്രോത്പന്ന കയറ്റുമതിക്കാർ, മത്സ്യബന്ധന വികസന പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ആശ ആന്റണി, ഡോ ലക്ഷ്മി പിള്ള, ഡോ സോളി സോളമൻ, അൻവർ ഹാഷിം, എ ജെ തരകൻ തുടങ്ങിയവർ സംസാരിച്ചു.