ന്യൂഡല്‍ഹി : കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണല്‍ ശരിവെച്ചു. ഇറ്റലിയുടെ വാദങ്ങള്‍ തള്ളിയാണ് ട്രൈബ്യൂണലിന്റെ വിധി. 2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയന്‍ നാവികരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കെതിരായ കേസ് നിയമ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ എത്തുകയായിരുന്നു. കേസ് എടുക്കാന്‍ കേരളാ പോലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണല്‍ നീരീക്ഷിച്ചു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണല്‍ യു.എന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നാവികര്‍ പെരുമാറിയെന്ന് കണ്ടെത്തി. നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവെച്ചു. എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.
മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നും നാവികര്‍ക്ക് എതിരായ ക്രിമിനല്‍ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലില്‍ വച്ചതിന് നാവികര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.