ദില്ലി: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നാളെ. 90 ൽ 24 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. പിഡിപി ഒറ്റക്കാണ് പോരാട്ടം നടത്തുന്നത്. ഇക്കുറി സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ദോഡ, അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലായി 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പോളിംഗ് നടക്കുന്നത്.
അതേസമയം പൂഞ്ച്, കത്വവ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മുകശ്മീർ കനത്ത ജാഗ്രതയിലാണ്. എഞ്ചിനീയർ റഷീദിൻറെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോർക്കാൻ തീരുമാനിച്ചത് ചില മണ്ഡലങ്ങളിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യത്തെ ബാധിച്ചേക്കും. ഹരിയാനയിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് എല്ലാ സീറ്റുകളിലും ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.