തിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആര്‍.എസ്.എസ് ബന്ധമുള്ള കോഴിക്കോട്ടെ ജേണലിസം കോളേജിന് ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ഗവേഷണ സ്ഥാപനമെന്ന അംഗീകാരം നൽകിയ നടപടി പ്രതിഷേധാർഹമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ ആസ്ഥാനമായ കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നതും കോളേജിന്റെ തലപ്പത്തുള്ളത് സംഘ്പരിവാര അനുഭാവിയാണെന്നുമുള്ളതാണോ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ
ജെ.എന്‍.യുവിന്റെ അംഗീകാരമുള്ള 23 ഗവേഷണ സ്ഥാപനങ്ങളാണുള്ളത്. ഇവയോടൊപ്പം അംഗീകാരത്തിന് അർഹത നേടാൻ എന്ത് യോഗ്യതയാണ് ആർ എസ് എസ് ബന്ധമുള്ള ഈ സ്ഥാപനത്തിനുള്ളത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പോലും ഇവിടെയില്ല. യാതൊരു മാനദണ്ഡവും നോക്കാതെ സംഘപരിവാര ബന്ധം മാത്രം നോക്കി ഉന്നതമായ അംഗീകാരങ്ങൾ നൽകുന്നത് നിലവാരത്തെ തന്നെ തകർക്കുന്നതാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.