ഡൽഹി: അവസാന ശ്വാസം വരെ മകന് വേണ്ടി കാത്തിരിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ്. ജെഎൻയു വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. തുടർ നടപടികളെ കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിക്കുമെന്ന് ഫാത്തിമ നഫീസ് പറഞ്ഞു. ‘ഞാൻ എന്റെ അഭിഭാഷകരോട് സംസാരിക്കും. പക്ഷേ, നജീബിനായുള്ള എന്റെ കാത്തിരിപ്പ് അവസാന ശ്വാസം വരെ തുടരും. എല്ലാ ദിവസവും ഞാൻ അവന് വേണ്ടി പ്രാർത്ഥിക്കും. ഒരു ദിവസം എനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’, നഫീസ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി സമരങ്ങളാണ് നഫീസ് നടത്തിയത്.
അതേസമയം കേസ് അവസാനിപ്പിക്കാൻ ഡൽഹി കോടതിയാണ് സിബിഐക്ക് അനുമതി നൽകിയത്. അന്വേഷണത്തിലെ എല്ലാ സാധ്യതകളും അവസാനിച്ചുവെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. നജീബിനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജ്യോതി മഹേശ്വരി പറഞ്ഞു. അന്വേഷണം നിർത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമർപ്പിച്ച റിപ്പോർട്ട് അഡീഷണൽ മഹേശ്വരി സ്വീകരിച്ചു. കേസിൽ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി നൽകിയിട്ടുണ്ട്.