കോട്ടയം : കേരള കോൺഗ്രസ് എം പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ശേഷം പി ജെ ജോസഫിനൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്ങ്മൂലം നല്കിയ ജനപ്രതിനിധികളും പാർട്ടി വിട്ട് മറുചേരികളിൽ ചേര്‍ന്നവര്‍ക്കും അയോഗ്യത ഉണ്ടാവുമെന്ന് സൂചന നല്കി പാര്‍ട്ടി നിയമനടപടിക്ക് ഒരുങ്ങുന്നു. അയോഗ്യത ഇല്ലാതാവണമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ജോസ് കെ മാണി എംപി ചെയര്‍മാനായുള്ള ഔദ്യോഗിക പാര്‍ട്ടിയോട് കൂറു പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ മാണി ചെയർമാനായ കേരളാ കോൺഗ്രസ് എമ്മിനെ അംഗീകരിച്ച് ഉത്തരവ് വന്നതോടെ പാർട്ടി വിട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾ പിന്തുണയുമായി ജോസ് കെ മാണിയുടെ മുമ്പിൽ എത്തിയിരുന്നു. തെറ്റിദ്ധാരണകളിലൂടേയും പ്രലോഭനങ്ങളിലൂടേയും പാർട്ടി വിട്ടവർക്ക് ഉപാധികളില്ലാതെ തിരികെ വരാൻ അവസരം നല്കാനാണ് ധാരണ. ഇതിന് തയ്യാറാകാതെ വിട്ടു നില്‍ക്കുന്നവരെ അയോഗ്യരാക്കാൻ നിയമ നടപടിയും സ്വീകരിക്കും.
ഇതിനു മുമ്പായി അതാതു സ്ഥാപനങ്ങളിലെ പാർട്ടി പ്രതിനിധികളുടെ യോഗം പ്രത്യേകം വിളിച്ചു ചേർക്കും. പങ്കെടുക്കാത്തവർക്കെതിരെ നടപടി ഉണ്ടാവും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിരവധി സിറ്റിംഗ് മെമ്പർമാരെ പാർട്ടി നടപടിക്ക് വിധേയരാവേണ്ടി വരും. കൂറുമാറ്റ ചട്ടപ്രകാരം അയാഗ്യരാവുന്നവർ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാവും. കേരള കോൺഗ്രസ് എം തീരുമാനം പലരെയും മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കുന്നതിനും ഇടയാക്കും.
ജോസഫ് വിഭാഗമെന്ന് പ്രഖ്യാപിച്ച് മാറിയവര്‍ക്ക് സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിയുടെ പ്രതിനിധിയായി നില്‍ക്കാനാവില്ല. പാര്‍ട്ടി വിട്ട ജനപ്രതിനിധികളല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരില്‍ മത്സരിക്കാനുമാവില്ല. എതിര്‍ വിഭാഗത്തിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും വരെ സ്വതന്ത്രമായി മാത്രമെ പ്രവർത്തിക്കാനുമാകൂ എന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ജോസഫ് വിഭാഗത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.