വാഷിംങ്ടൺ: അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇത്തവണ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകർന്നടിഞ്ഞത്. സിലിക്കൺ വാലിക്കും, സിഗ്നേച്ചർ ബാങ്കിനും പുറമേയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ച. ഇതോടെ, ഈ വർഷത്തെ മൂന്നാമത്തെ ബാങ്ക് തകർച്ചയാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. സിലിക്കൺ വാലി ബാങ്കിന് സമാനമായ രീതിയിൽ സ്റ്റാർട്ടപ്പുകൾക്കും മറ്റും ഫണ്ടിംഗ് നൽകിയിരുന്ന ബാങ്കാണ് ഫസ്റ്റ് ബാങ്ക്.
സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്ക് എന്നിവ തകർന്ന സാഹചര്യത്തിൽ നിക്ഷേപകർ വൻതുക ഒരുമിച്ച് പിൻവലിച്ചതാണ് ബാങ്ക് തകർച്ചയുടെ ആരംഭം. നിക്ഷേപകർ കൈവിട്ടതോടെ ഓഹരി വിപണിയിൽ പിടിച്ചുനിൽക്കാൻ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് സാധിച്ചിരുന്നില്ല. അടച്ചുപൂട്ടിയ റിപ്പബ്ലിക് ബാങ്കിനെ ഏറ്റെടുക്കാൻ ജെ.പി മോർഗൻ ചെസ് ബാങ്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നടപടികൾ ജെ.പി മോർഗൻ ചെസ് ബാങ്ക് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതോടെ, ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലുള്ള എല്ലാ നിക്ഷേപങ്ങളും അക്കൗണ്ടുകളും ജെ.പി മോർഗൻ ചെസ് ബാങ്കിലേക്ക് മാറ്റുന്നതാണ്.