തൃക്കാക്കര : തൃക്കാക്കരയിലേത് എൽഡിഎഫ് സർക്കാരിന്റെ അഹങ്കാരത്തിനെതിരായ ജനവിധിയെന്ന് എം എം ഹസൻ. നിർണായക ഘട്ടങ്ങളിൽ ജനം യുഡി എഫിനെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭൂരിപക്ഷം കുറയുമെന്ന വ്യാഖ്യാനം പലരും നടത്തി. പോളിംഗ് കുറഞ്ഞിട്ടും ഭൂരിപക്ഷം വർധിച്ചുവെന്നതാണ് തൃക്കാക്കരയിലെ വിജയത്തിന്റെ തിളക്കമെന്ന് ജനവിധിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.
ജനവിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും യുഡിഎഫാണ്. പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് എൽ ഡിഎഫിന്റെ തോൽവിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്.
2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തത്. ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടർമാരെ സമീപിച്ചത്. അപ്പോഴും എൽഡിഎഫിനെ 99ൽ നിർത്തുമെന്നും അവർ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പി.ടി ചെയ്തത് പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു.
എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയില്‍ നിന്ന് പുറത്തുവന്നത്. അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയ സിപിഐഎമ്മിന് വലിയ തിരിച്ചയടിയാണ് നേരിടേണ്ടി വന്നത്. തൃക്കാക്കര പിടിച്ച് നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.