ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ സഹപ്രവർത്തകർക്കും ജീവനക്കാർക്കും വികാരഭരിതമായ വരികളിൽ കത്തെഴുതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി ചെന്നൈയിൽനിന്ന് മടങ്ങി. യാത്രയയപ്പു ചടങ്ങുകൾക്കുപോലും കാത്തുനിൽക്കാതെ ബുധനാഴ്ച രാവിലെ ചെന്നൈയിൽനിന്ന് റോഡുമാർഗം അദ്ദേഹവും ഭാര്യ റാണിയും കൊൽക്കത്തയിലേക്ക് തിരിച്ചു.
‘നിങ്ങളോടൊക്കെ യാത്രപറയാനാവാത്തതിൽ അതിയായി ഖേദിക്കുന്നു. ആരെയും വ്യക്തിപരമായി കാണാനാവാത്ത അവസ്ഥയാണ്. ഇതിനു ക്ഷമചോദിക്കുന്നു.’ -ജസ്റ്റിസ് ബാനർജി കത്തിൽ വ്യക്തമാക്കി. കൃത്യനിർവഹണത്തിനിടെ എന്റെ ഭാഗത്തുനിന്നും ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനും ക്ഷമചോദിക്കുന്നു. അതൊന്നും വ്യക്തിപരമായിരുന്നില്ല. സ്ഥാപനത്തിന്റെ ആവശ്യകതയ്ക്ക് അത് ആവശ്യമായിരുന്നു. ഞാനും ഭാര്യയും നിങ്ങളുടെ സ്നേഹത്തിനു കടപ്പെട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്നത് കഴിവുള്ള മികച്ച സഹപ്രവർത്തകരാണ്. ഭരണനിർവഹണം സുതാര്യവും കാര്യക്ഷമതയുള്ളതുമായിരുന്നു. എന്നാൽ ജോലിസ്ഥലത്തെ ഫ്യൂഡൽവ്യവസ്ഥിതി മുഴുവനായും ഇല്ലാതാക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്നകാര്യത്തിൽ പശ്ചാത്താപമുണ്ട്.’ -ജസ്റ്റിസ് ബാനർജി കുറിച്ചു.
മേഘാലയ ഹൈക്കോടതി ചിഫ് ജസ്റ്റിസായാണ് അദ്ദേഹത്തിനു നിയമനം. ഏറെ ചർച്ചചെയ്യപ്പെട്ട സ്ഥലംമാറ്റമായിരുന്നു ജസ്റ്റിസ് ബാനർജിയുടേത്. 15 നാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ വർഷം ജനുവരി നാലിനാണ് ബാനർജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. വിരമിക്കാൻ രണ്ടുവർഷം മാത്രമാണ് ബാക്കിയുള്ളത്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരിയെയാണ് മദ്രാസ് ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്. സഞ്ജീബ് ബാനർജിയുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകർ സുപ്രീംകോടതി കൊളീജിയത്തിന് കത്തയക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊളീജിയം തീരുമാനം മാറ്റാത്തതിനാൽ അദ്ദേഹത്തെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതിനൽകുകയായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം, മതേതരത്വം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങി ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് ബാനർജി. പത്തുമാസത്തിനിടെ നിർണായകമായ പല ഉത്തരവുകളും വിധിന്യായവും നടത്തി ശ്രദ്ധയാകർഷിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ് നടപടികളുടെപേരിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെപ്പോലും അദ്ദേഹം കടുത്തഭാഷയിൽ ശാസിച്ചിരുന്നു.