തിരുവനന്തപുരം : പീഡനക്കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കെ. മുരളീധരന്‍. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ഇപ്പോഴും ഒളിവിലാണ്.
എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകിയാലും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ആലോചന. കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് വിധി പറയും. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്.